കേരളം

kerala

By ETV Bharat Kerala Team

Published : Nov 3, 2023, 7:41 PM IST

Updated : Nov 3, 2023, 7:50 PM IST

ETV Bharat / bharat

'സച്ചിനെ കണ്ടാല്‍ സ്റ്റീവ് സ്‌മിത്തിനെ പോലെ', വാങ്കെഡെയില്‍ സ്ഥാപിച്ച പ്രതിമ സോഷ്യല്‍ മീഡിയയില്‍ വാഗ്വാദം

വാങ്കഡെ സ്റ്റേഡിയത്തില്‍ സ്ഥാപിച്ച സച്ചിന്‍റെ പ്രതിമയ്ക്ക് ഓസ്ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്‌മിത്തുമായി സാമ്യമുണ്ടെന്ന രീതിയില്‍ സോഷ്യല്‍ മീഡയയില്‍ ചർച്ചകൾ ആരംഭിച്ചു.

sachin-tendulkar-statue-resemblance-with-steve-smith
sachin-tendulkar-statue-resemblance-with-steve-smith

ഹൈദരാബാദ്: ഇന്ത്യ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച എക്കാലത്തെയും മികച്ച താരമാണ് സച്ചിൻ ടെണ്ടുല്‍ക്കർ. ക്രിക്കറ്റ് ദൈവമെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന സച്ചിൻ സ്വന്തമാക്കാത്ത ബാറ്റിങ് റെക്കോഡുകൾ അപൂർവം. അങ്ങനെയൊരു ഇതിഹാസ താരത്തെ കൂടുതല്‍ അനശ്വരനാക്കാൻ വേണ്ടിയാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തോടുള്ള സച്ചിന്‍റെ അഭേദ്യമായ ആത്മബന്ധവും അതിനൊരു കാരണമായി. 2023 ലോകകപ്പ് മത്സരങ്ങൾക്കിടെ നവംബർ ഒന്നിനാണ് (01.11.23) സച്ചിന്‍റെ പ്രതിമ വാങ്കഡെയില്‍ സ്ഥാപിച്ചത്. പക്ഷേ പ്രതിമ സ്ഥാപിച്ച് മണിക്കൂറുകൾക്കകം സച്ചിന്‍റെ പ്രതിമയ്ക്ക് ഓസ്ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്‌മിത്തുമായി സാമ്യമുണ്ടെന്ന രീതിയില്‍ സോഷ്യല്‍ മീഡയയില്‍ ചർച്ചകൾ ആരംഭിച്ചു. സ്റ്റീവ് സ്മിത്തുമായി അതിശയകരമായ സാമ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച നടക്കുന്നത്.

ലോഫ്റ്റഡ് സ്‌ട്രെയിറ്റ് ഡ്രൈവിലുള്ള ക്രിക്കറ്റ് ഷോട്ട് കളിക്കുന്ന സച്ചിനെയാണ് പ്രതിമയില്‍ കാണാനാകുക. എന്നാല്‍ സ്‌മിത്തുമായുള്ള സാമ്യം കാരണം പ്രതിമയെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും മീമുകളും നിറയുകയാണ്.

"ഇത് സ്മിത്തിന്റെ കാലഘട്ടവും അദ്ദേഹത്തിന്റെ സ്വാധീനവുമാണ്. അതുകൊണ്ടാണ് ഇത് സ്മിത്തിന്റെ ശിൽപം പോലെ കാണപ്പെടുന്നത്. അവർ സച്ചിന് പകരം സ്റ്റീവിനെ ഉണ്ടാക്കിയിരിക്കാം, പക്ഷേ അത് സ്മിത്തിന്റെ ശക്തിയാണ്," സാദൃശ്യത്തെ പരിഹസിച്ച് ഒരു ആരാധകൻ 'എക്‌സിൽ' എഴുതി.

"ഇത് നികത്താൻ, സ്മിത്തിന്റെ വിരമിക്കലിന് ശേഷം ക്രിക്കറ്റ് ഓസ്‌ട്രേലിയ എസ്‌സിജിയിൽ സച്ചിന്റെ പ്രതിമ സ്ഥാപിക്കും." മറ്റൊരു ആരാധകൻ എഴുതി.

എന്നാല്‍ സച്ചിൻ ടെണ്ടുല്‍ക്കറോ സച്ചിനെ ആദരിച്ച് പ്രതിമ സ്ഥാപിച്ച മുംബൈ ക്രിക്കറ്റ് അസോസിയേഷനോ (എംസിഎ) സോഷ്യൽ മീഡിയയിലെ പ്രതികരണത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചില്ല.

ആദരവ്, അനാച്ഛാദനം ഗംഭീരം:മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ (Maharashtra Chief Minister Eknath Shinde), ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് (Maharashtra Deputy Chief Minister Devendra Fadnavis), എൻസിപി അധ്യക്ഷൻ ശരദ് പവാർ (NCP President Sharad Pawar) എന്നിവർ ചേർന്നാണ് സച്ചിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്തത്. സകുടുംബം ചടങ്ങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ചടങ്ങിനെത്തിയിരുന്നു. ബിസിസിഐ സെക്രട്ടറി ജയ് ഷാ, ബിസിസിഐ ട്രഷറർ ആശിഷ് ഷെലാർ, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് അമോൽ കാലെ എന്നിവരും സന്നിഹിതരായിരുന്നു.

also read: 'എന്നും സച്ചിനെ കാണാം'...വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രതിമ അനാച്ഛാദനം ചെയ്‌തു; വര്‍ണാഭമായ ചടങ്ങിന് സകുടുംബമെത്തി താരം

മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് (Mumbai Cricket Association) ഇതിഹാസ താരത്തോടുള്ള ആദരവിന്‍റെ ഭാഗമായി പ്രതിമ തയ്യാറാക്കിയിരിക്കുന്നത്. വാങ്കഡെ സ്റ്റേഡിയത്തില്‍ നേരത്തെ തന്നെയുള്ള സച്ചിൻ ടെണ്ടുൽക്കർ സ്റ്റാൻഡിന് സമീപത്താണ് താരത്തിന്‍റെ പൂര്‍ണകായ പ്രതിമയും ഇടം പിടിച്ചിരിക്കുന്നത്. ഏകദേശം 22 അടി ഉയരമാണ് പ്രതിമയ്‌ക്കുള്ളത്. ഇതാദ്യമായാണ് വാങ്കഡെയില്‍ ഒരു താരത്തിന്‍റെ പ്രതിമ സ്ഥാപിക്കുന്നത്.

ഈ വർഷം 50 വയസ് പൂർത്തിയായ സച്ചിന് ആദരവര്‍പ്പിക്കുന്നതിന്‍റെ ഭാഗമായാണ് താരത്തിന്‍റെ ഹോം ഗ്രൗണ്ട് കൂടിയായ വാങ്കഡെയില്‍ പ്രതിമ സ്ഥാപിക്കുന്നതിനായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പദ്ധതിയിട്ടത്. ഇതിന്‍റെ പ്രഖ്യാപനം ഈ വര്‍ഷം ആദ്യം തന്നെ അസോസിയേഷന്‍ നടത്തുകയും ചെയ്‌തിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറും (Sachin Tendulkar) വാങ്കഡെ സ്റ്റേഡിയവും തമ്മിലുള്ള ബന്ധം ഏറെ വലിയതാണ്. ആരാധകരുടെ ക്രിക്കറ്റ് ദൈവമായി മാറിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കരിയറിലെ പല ഐതിഹാസിക ഇന്നിങ്സുകളും അരങ്ങേറിയത് തട്ടകമായ വാങ്കഡെ സ്റ്റേഡിയമാണ്.

ഏകദിന ലോകകപ്പ് നേട്ടമുള്‍പ്പെടെ താരത്തിന്‍റെ കരിയറിലെ അവിസ്‌മരണീയമായ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ക്കാണ് വാങ്കഡെ സ്റ്റേഡിയം വേദിയും സാക്ഷിയമായത്. 2011-ല്‍ എംഎസ്‌ ധോണിയുടെ നേതൃത്വത്തിലായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം വാങ്കഡെയില്‍ ഏകദിന ലോകകപ്പില്‍ ചാമ്പ്യന്മാരായത്. കരിയറിലെ അവസാന അന്താരാഷ്‌ട്ര മത്സരവും സച്ചിന്‍ കളിച്ചത് വാങ്കഡെയിലാണ്.

2013 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തോടെയായിരുന്നു സച്ചിൻ തന്‍റെ അന്തരാഷ്‌ട്ര കരിയറിന് ഔദ്യോഗികമായി വിരാമമിട്ടത്.ഇന്ത്യയ്‌ക്കായുള്ള മിന്നും പ്രകടനത്തോടെ ലോക ക്രിക്കറ്റില്‍ തന്നെ അപ്രാപ്യമെന്ന് തോന്നിച്ച നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലെഴുതി ചേര്‍ത്തിന് ശേഷമായിരുന്നു സച്ചിന്‍ പാഡഴിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍, ഏറ്റവും കൂടുതല്‍ റണ്‍സ് എന്നിങ്ങനെ പല റെക്കോഡുകളും സച്ചിന്‍റേത് മാത്രമായി ഇന്നും തകര്‍ക്കപ്പെടാതെ തന്നെ തലയുയര്‍ത്തി നില്‍ക്കുകയാണ്.

അന്താരാഷ്‌ട്ര തലത്തില്‍ 463 ഏകദിനത്തില്‍ നിന്നും 18,426 റണ്‍സും 200 ടെസ്റ്റുകളില്‍ നിന്നും 15,921 റണ്‍സും ഒരു ടി20 മത്സരത്തില്‍ നിന്നും 10 റണ്‍സുമാണ് സച്ചിന്‍ നേടിയിട്ടുള്ളത്. ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ പുരുഷ താരം കൂടിയാണ് സച്ചിന്‍.

Last Updated : Nov 3, 2023, 7:50 PM IST

For All Latest Updates

ABOUT THE AUTHOR

...view details