ന്യൂഡല്‍ഹി:അമ്മയുടെ ഉദരത്തിലായിരിക്കുമ്പോള്‍ തന്നെ കുഞ്ഞുങ്ങള്‍ 500ല്‍ പരം വാക്കുകള്‍ പഠിക്കുന്നുവെന്ന് രാഷ്‌ട്രീയ സ്വയം സേവക് സംഘത്തിന്‍റെ അംഗം അവകാശപ്പെടുന്നു. ആര്‍എസ്‌എസ് 'ഗര്‍ഭ സാന്‍സക്‌ര്‍ കാമ്പയിന്‍' തുടങ്ങാന്‍ പദ്ധതിയിട്ടതായി അറിച്ചുകൊണ്ടായിരുന്നു പാര്‍ട്ടി അംഗത്തിന്‍റെ പരാമര്‍ശം. ഉദരത്തില്‍ വളരുന്ന ശിശുക്കള്‍ക്കായി സാംസ്‌കാരവും മൂല്യങ്ങളും പഠിപ്പിക്കാന്‍ ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്കായി ഏര്‍പ്പെടുത്തുന്ന പരിശീലന പരിപാടിയായണ് 'ഗര്‍ഭ സാന്‍സ്‌കര്‍'.
ജീവിതത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ സാസ്‌കാരം പഠിക്കുന്നത് തുടങ്ങുക എന്ന ആശയമാണ് ആര്‍എസ്‌എസ് കാമ്പയിന്‍റെ ലക്ഷ്യം. ശിശുക്കള്‍ ഉദരത്തിലായിരിക്കുമ്പോള്‍ തന്നെ മൂല്യങ്ങളും സംസ്‌കാരവും പഠിപ്പിക്കുക എന്നതാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആര്‍എസ്‌എസിന്‍റെ പോഷക സംഘടനയായ സംവര്‍ധിനി ന്യാസിന്‍റെ ദേശീയ സംഘടന സെക്രട്ടറി മാധുരി മറാത്തെ പറഞ്ഞു. കുട്ടി അമ്മയുടെ ഉദരത്തിലായരിക്കുമ്പോള്‍ മുതല്‍ രണ്ട് വയസ് പ്രായമാകുന്നത് വരെയുള്ള സമയത്താണ് പരിശീലനം നല്‍കുന്നതെന്ന് മാധുരി മാധ്യമങ്ങളോട് പറഞ്ഞു. ഭഗവത് ഗീത ശ്ലോകങ്ങളും രാമായണത്തിലെ ചതുഷ്‌പദശ്ലോകവും മന്ത്രിക്കുവാനുള്ള പരിശീലനവും നല്‍കുന്നു.
അമ്മയുടെ ഉദരത്തില്‍ വച്ചാണ് കുട്ടികള്‍ക്ക് ഓര്‍മ ശക്തി വര്‍ധിക്കുന്നത് എന്നാണ് ആര്‍എസ്‌എസിന്‍റെ വിലയിരുത്തല്‍. മാത്രമല്ല, ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്ക് യോഗ പരിശീലനവും നല്‍കപ്പെടുന്നു. ഗൈനക്കോളജിസ്‌റ്റുകള്‍, ആയുര്‍വേദ ഡോക്‌ടര്‍മാര്‍, യോഗ പരിശീലകര്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് പരിശീലനം നല്‍കുക. ഈ കാമ്പയിന്‍റെ ഭാഗമായി സംവർദ്ധിനി ന്യാസ് ഇന്നലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ശില്‍പശാല നടത്തി.
ഡല്‍ഹി എയിംസില്‍ നിന്നുമുള്ള ഗൈനക്കോളജിസ്‌റ്റുകള്‍ മുതല്‍ ഈ പരിപാടിയുടെ ഭാഗമായിരുന്നു. വ്യത്യസ്‌മായ കാമ്പയിനിലൂടെ 1000 സ്‌ത്രീകള്‍ക്ക് എങ്കിലും ഉപകാരപ്രദമാകുന്ന തരത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുവാനാണ് ആര്‍എസ്എസിന്‍റെ തീരുമാനം. ആർഎസ്എസ് വനിതാ വിഭാഗമായ രാഷ്‌ട്ര സേവിക സമിതിയുടെ വിഭാഗമാണ് സംവർദ്ധിനി ന്യാസ്.