മുംബൈ: മുംബൈയിലെ കൊവിഡ് കേസുകളിലുണ്ടായ വർധനവ് കണക്കിലെടുത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വർധിപ്പിച്ച് റിലയൻസ് ഫൗണ്ടേഷൻ. മുംബൈയിലെ കൊവിഡ് രോഗികൾക്കായി നൽകിയ 875 കിടക്കകൾ കൂടാതെ മറ്റു നാല് സുപ്രധാന കാര്യങ്ങൾക്ക് കൂടി റിലയൻസ് ഫൗണ്ടേഷൻ മുൻകൈ എടുത്തിട്ടുണ്ടെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മുംബൈയിലെ നാഷണൽ സ്പോർട്സ് ക്ലബിലെ ഐസിയു കിടക്കകളും വാർഡിലെ കിടക്കകളുമടക്കം 650 കിടക്കകളുടെ നടത്തിപ്പ് റിലയൻസ് ഫൗണ്ടേഷൻ ആശുപത്രി ഏറ്റെടുക്കുമെന്ന് റിലയൻസ് ഫൗണ്ടേഷൻ അറിയിച്ചു. കൂടാതെ, ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന 500 മുൻനിര പ്രവർത്തകരുടെ സംഘത്തെ രോഗികളുടെ സ്ഥിതി വിലയിരുത്താൻ സംഘടന നിയമിക്കുമെന്നും സെവൻ ഹിൽസ് ആശുപത്രി, നാഷണൽ സ്പോർട്സ് ക്ലബ് എന്നിവിടങ്ങളിലെ കൊവിഡ് രോഗികളുടെ ചികിത്സ സൗജന്യമാക്കുമെന്നും റിലയൻസ് ഫൗണ്ടേഷൻ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.