ഹിമാചൽ പ്രദേശ്:നിത്യ ജീവിതത്തിൽ ഏറെക്കാലം സൂക്ഷിച്ച് ഉപയോഗിക്കാൻ പറ്റുന്ന ഭക്ഷ്യ ധാന്യങ്ങൾ നമ്മൾ വീടിനുള്ളിൽ പാത്രങ്ങളിലും വലിയ ഭരണികളിലുമായാണ് സൂക്ഷിക്കുന്നത്. ഈ ആധുനിക യുഗത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ കേടാകാതിരിക്കാന്‍ നമ്മള്‍ റഫ്രിജറേറ്ററുകളില്‍ സൂക്ഷിക്കും. എന്നാല്‍ ഹിമാചല്‍പ്രദേശിലെ കിന്നൗര്‍ എന്ന സ്ഥലത്തെ ജനങ്ങള്‍ വര്‍ഷങ്ങളോളമായി തങ്ങളുടെ വീടുകള്‍ക്ക് പുറത്താണ് ഭക്ഷ ഉത്പന്നങ്ങൾ സംഭരിച്ച് സൂക്ഷിക്കുന്നത് എന്നത് ഏറെ കൗതുകം ജനിപ്പിക്കുന്ന ഒന്നാണ്. ഒരു മഴ വന്നാൽ വീടിന് പുറത്ത് ഇത്തരത്തിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യ വസ്തുക്കൾ മിനുട്ടുകള്‍ കൊണ്ട് നശിച്ചു പോകില്ലേ എന്ന് നമുക്ക് തോന്നാം. എന്നാല്‍ ആശങ്ക വേണ്ട. കിന്നൗറിലെ ജനങ്ങള്‍ അവരുടെ ഭക്ഷ്യ വസ്തുക്കൾ വര്‍ഷങ്ങളായി സൂക്ഷിക്കുന്നത് വീടിനു വെളിയിലുള്ള പത്തായങ്ങളിലാണ്. ഇവിടെയുള്ളവര്‍ ഇത്തരത്തിലുള്ള പത്തായങ്ങളെ കുത്തര്‍ എന്നാണ് വിളിക്കുന്നത്. മരം കൊണ്ടുണ്ടാക്കിയ ചെറിയ സംഭരണികളാണ് പത്തായങ്ങള്‍ അഥവാ കുത്തര്‍. കിന്നൗറിലെ ജനങ്ങള്‍ ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കുന്നത് ഈ കുത്തറുകളിലാണ്. ഭക്ഷ്യ വസ്തുക്കൾ കേടാകാതെ സൂക്ഷിക്കാന്‍ മികച്ച ഒരു മാര്‍ഗം തന്നെയാണിത്.
ഈ പത്തായം ദേവദാരു മരത്തിന്റെ പലകകള്‍ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. ഓരോ പത്തായങ്ങള്‍ക്കകത്തും എട്ട് മുതല്‍ 10 വരെ ചെറിയ പെട്ടികള്‍ പോലുള്ള അറകള്‍ ഉണ്ടായിരിക്കും. ഈ ഓരോ അറകളിലും അരി, പൊടികള്‍, ധാന്യങ്ങള്‍, പഞ്ചസാര തുടങ്ങി പലതരത്തിലുള്ള ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിച്ച് വയ്ക്കും. ആപ്പിള്‍, ഉണക്ക മുന്തിരി, വാല്‍നട്ട്, പൈന്‍, ഉണക്കിയ പഴവര്‍ഗങ്ങള്‍ എന്നിവ ഇതില്‍ സൂക്ഷിച്ച് വെക്കാറുണ്ട്. ഇങ്ങനെ പത്തായങ്ങളില്‍ സൂക്ഷിച്ച ഭക്ഷ്യ വസ്തുക്കള്‍ രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ കേടുകൂടാതെ ഇരിക്കും. ഈര്‍പ്പമോ കീടങ്ങളോ ഒന്നും തന്നെ ഭക്ഷ്യ വസ്തുക്കള്‍ക്ക് കേടു വരുത്തില്ല.
ഭൂമിശാസ്ത്രപരമായി വളരെ പ്രത്യേകതകളുള്ള ഒരു പ്രദേശമാണ് കിന്നൗര്‍. തണുപ്പ് കാലത്ത് ഹിമവര്‍ഷം ഉണ്ടാകുന്നു എന്നതിനാല്‍ ഏതാണ്ട് ആറുമാസത്തോളം ഈ മേഖലയിലുള്ളവര്‍ക്ക് പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെയാകും. ഈ കാലയളവില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുക തന്നെ പ്രയാസമാണ്. അതിനാൽ ഇവിടുത്തെ ജനങ്ങൾ ആവശ്യമായ റേഷന്‍ വാങ്ങി ഈ പത്തായങ്ങളില്‍ സൂക്ഷിക്കും. കനത്ത മഞ്ഞു വീഴ്ചയിലോ അല്ലെങ്കില്‍ മഴയിലോ പോലും ഈ പത്തായങ്ങളില്‍ സൂക്ഷിച്ച വസ്തുക്കള്‍ക്ക് ഒരു കേടും സംഭവിക്കില്ല. കനത്ത മഞ്ഞ് വീഴ്ചക്കു പുറമെ റോഡുകളുടേയും മറ്റ് ഗതാഗത സൗകര്യങ്ങളുടേയും അഭാവം ഇവിടത്തുകാരെ ദുരിതത്തിലാക്കാറുണ്ട്. റാംപൂരിലേക്ക് പോയി തങ്ങള്‍ക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങി, ചുമന്ന് ഏതാണ്ട് 100 കിലോമീറ്ററോളം മലകയറിയാണ് ഇവര്‍ വീടണയുന്നത്. ചന്തകളിലേക്ക് ഇടക്കിടക്ക് പോകാന്‍ പറ്റാത്തതിനാല്‍ ആളുകള്‍ ആറുമാസത്തേക്കുള്ള സാധനങ്ങൾ ഒരുമിച്ച് വാങ്ങി ഈ പത്തായങ്ങളില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്.
പത്തായത്തിന്റെ വാതിലില്‍ ഘടിപ്പിച്ചിരിക്കുന്ന വലിയ പൂട്ടാണ് അവയുടെ ഏറ്റവും വലിയ പ്രത്യേകത. മുന്‍ കാലങ്ങളില്‍ തിബത്തില്‍ നിന്നായിരുന്നു ഈ പൂട്ടുകള്‍ കൊണ്ടു വന്നിരുന്നത്. ഈ പൂട്ടുകള്‍ക്ക് ഒന്നര മുതല്‍ രണ്ട് കിലോഗ്രാം വരെ ഭാരമുണ്ട്. താക്കോലില്ലാതെ അവ തുറക്കുക തീര്‍ത്തും അസാധ്യമാണ്. കാലം മാറിയതോടെ ചില ഗ്രാമങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഈ പത്തായങ്ങള്‍ കണ്ടു വരുന്നത്. ഗതാഗത സൗകര്യങ്ങൾ ചില ഇടങ്ങളിൽ മെച്ചപ്പെട്ടതോടു കൂടിയാണ് ഇത്തരം ചെറിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നത്. ഗ്രാമങ്ങളില്‍ തന്നെ കടകളും തുടങ്ങിയതോടെ ആളുകള്‍ പതുക്കെ പത്തായങ്ങളെ ഉപേക്ഷിച്ചു തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ക്ഷാമവും യുദ്ധവും പോലുള്ള പ്രതികൂല സാഹചര്യങ്ങളില്‍ പട്ടിണിയെ മറികടക്കാന്‍ സഹായിക്കുമെന്നതിനാല്‍ പലരും ഇപ്പോഴും തങ്ങളുടെ ഭക്ഷ്യ വസ്തുക്കൾ പത്തായങ്ങളില്‍ തന്നെയാണ് സൂക്ഷിച്ചു വയ്ക്കുന്നത്.