ന്യൂഡൽഹി : ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിത സംവരണം നടപ്പാക്കാനുള്ള ഭരണഘടന ഭേദഗതി ബില്ലിന് അംഗീകാരം നൽകി രാജ്യസഭ (Rajya Sabha Passed Womens Reservation Bill). രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബിൽ നിയമമാകും. വനിത സംവരണ ബിൽ (നാരി ശക്തി വന്ദൻ അധിനിയം) രാജ്യസഭ ഏകകണ്‌ഠമായാണ് പാസാക്കിയത്. സഭയിൽ ഉണ്ടായിരുന്ന 215 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു.
പാർലമെന്‍റിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് വോട്ടിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എംപിമാർ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്‌ച ലോക്‌സഭയിൽ ബിൽ (Womens Reservation Bill) പാസാക്കിയിരുന്നു. 454 അംഗങ്ങൾ പിന്തുണച്ചു, രണ്ട് അംഗങ്ങൾ ബില്ലിനെ എതിർത്തു.
Also read:Women's Reservation Bill Passed | വനിതാസംവരണ ബില്‍ ലോക്‌സഭ കടന്നു ; 454 എംപിമാര്‍ പിന്തുണച്ചു, എതിര്‍ത്തത് രണ്ടുപേര്‍
രാജ്യസഭയിൽ വനിത സംവരണ ബിൽ പാസാക്കിയതിന് എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) നന്ദി പറഞ്ഞു. ബിൽ പൗരന്മാരിൽ കൂടുതൽ ആത്മവിശ്വാസം ഉണ്ടാക്കുമെന്നും സ്‌ത്രീ ശാക്തീകരണത്തെ പുനരുജ്ജീവിപ്പിക്കുമെന്നും മോദി പറഞ്ഞു. രാജ്യസഭയിൽ ബിൽ പാസാക്കിയതിന് പിന്നാലെ ഇന്ത്യയുടെ ജനാധിപത്യ യാത്രയിലെ നിർണായക നിമിഷമാണ് ഇതെന്ന് പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.
'നമ്മുടെ രാജ്യത്തിന്‍റെ ജനാധിപത്യ യാത്രയിലെ നിർണായക നിമിഷം! 140 കോടി ഇന്ത്യക്കാർക്ക് അഭിനന്ദനങ്ങൾ. നാരി ശക്തി വന്ദൻ അധിനിയത്തിന് വോട്ട് ചെയ്‌ത എല്ലാ രാജ്യസഭ എംപിമാർക്കും ഞാൻ നന്ദി പറയുന്നു. ബില്ലിനെ ഏകകണ്‌ഠമായി പിന്തുണച്ചതിൽ സന്തോഷമുണ്ട്.
പാർലമെന്‍റിൽ നാരീ ശക്തി വന്ദൻ അധിനിയം പാസാക്കിയതോടെ, ഇന്ത്യയിലെ സ്ത്രീകൾക്ക് കൂടുതൽ ശക്തമായ പ്രാതിനിധ്യത്തിന്‍റെയും ശാക്തീകരണത്തിന്‍റെയും യുഗം ആരംഭിക്കുന്നു. ഇത് കേവലം ഒരു നിയമനിർമാണമല്ല, ഇത് നമ്മുടെ രാഷ്ട്രത്തെ സൃഷ്‌ടിച്ച എണ്ണമറ്റ സ്ത്രീകൾക്കുള്ള ആദരവാണ്. അവരുടെ സഹിഷ്‌ണുതയും സംഭാവനകളും കൊണ്ട് ഇന്ത്യ സമ്പന്നമാണ്.
നാം ഇന്ന് ആഘോഷിക്കുമ്പോൾ, നമ്മുടെ രാജ്യത്തെ എല്ലാ സ്ത്രീകളുടെയും ശക്തി, ധൈര്യം, അജയ്യമായ ചൈതന്യം എന്നിവയെക്കുറിച്ച് ഓർമിപ്പിക്കുന്നു. അവരുടെ ശബ്‌ദം കൂടുതൽ ഫലപ്രദമായി കേൾക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പ്രതിബദ്ധതയാണ് ഈ ചരിത്രപരമായ നടപടി' -മോദി എക്‌സിൽ കുറിച്ചു.
ചരിത്രപരമായ നാഴികക്കല്ലാണിതെന്നാണ് അമിത് ഷാ (Amit Shah) ബില്ലിന് അംഗീകാരം ലഭിച്ചതിനെ വിശേഷിപ്പിച്ചത്. ലിംഗസമത്വത്തിന്‍റെ ശക്തമായ സന്ദേശം പ്രധാനമന്ത്രി മോദി പങ്കുവച്ചിരിക്കുന്നു. രാജ്യസഭ വനിത സംവരണ ബിൽ പാസാക്കിയതോടെ സമത്വ ഭരണത്തിന്‍റെ പാതയിൽ ഇന്ന് ചരിത്രപരമായ ഒരു നാഴികക്കല്ല് കൈവരിച്ചു. ദീർഘകാലമായുള്ള ആവശ്യം നിറവേറ്റിക്കൊണ്ട്, പ്രധാനമന്ത്രി ശക്തമായ ഒരു സന്ദേശമാണ് പങ്കുവച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ലിംഗസമത്വത്തിന്‍റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണത്തിന്‍റെയും സന്ദേശം. അമിത് ഷാ കുറിച്ചു.