ബാഡ്‌മര്‍: അതിര്‍ത്തി ലംഘിച്ചതിന് പാകിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന രാജസ്ഥാൻ സ്വദേശിയായ യുവാവ് രാജ്യത്ത് തിരിച്ചെത്തി. രാജസ്ഥാനിലെ ബാഡ്‌മര്‍ സ്വദേശിയായ ഗെമാര റാം മേഘ്‌വാളിനെയാണ് പാകിസ്ഥാന്‍ രണ്ട് വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനാക്കിയത്. ഇന്ന് വൈകിട്ടാണ് വാഗ അതിര്‍ത്തി വഴി ഗെമാര റാം രാജ്യത്ത് തിരിച്ചെത്തിയത്.
2020 നവംബറിൽ ബാഡ്‌മറില്‍ നിന്നും അതിർത്തി കടന്ന മേഘ്‌വാളിനെ, സിന്ധ് പൊലീസാണ് പിടികൂടിയത്. 2021 ജനുവരി 24ന് ഹൈദരാബാദ് (പാക് ജില്ല) സിന്ധ് ഡിവിഷന്‍റെ തലസ്ഥാനമായ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. ബാഡ്‌മർ എംപി കൈലാഷ് ചൗധരിയാണ് മേഘ്‌വാളിന്‍റെ ജയിൽ മോചനം സംബന്ധിച്ചുള്ള വിവരം പുറത്തുവിട്ടത്.
നിരന്തര ഇടപെടലുകളുടെ ഫലമായാണ് ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുങ്ങിയത്. ഗെമാരയുടെ മോചനത്തിന്‍റെ ശുഭവാർത്ത ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് തങ്ങളെന്ന് ചൗധരി ഒരു ട്വീറ്റിൽ കുറിച്ചു. ട്വീറ്റിനൊപ്പം മന്ത്രി വിദേശകാര്യ മന്ത്രിയുടെ അറിയിപ്പും അദ്ദേഹം ചേർത്തിരുന്നു.
'ഭയം കൊണ്ട് വീട്ടില്‍ പോയില്ല, ഒടുവില്‍...':രണ്ട് തടവുകാരെ ഇന്ന് വാഗ - അട്ടാരി അതിർത്തിയിലൂടെ വിട്ടയക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്‍റെ തീരുമാനം ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനാണ് അറിയിച്ചത്. തടവുകാരെ സ്വദേശത്തേക്ക് എത്തിക്കുന്നത് സംബന്ധിച്ച് ജില്ല ഭരണകൂടത്തിന് നിര്‍ദേശം നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തോട് പറഞ്ഞുവെന്നും ഇന്ത്യൻ ഹൈക്കമ്മിഷന്‍ അറിയിച്ചിരുന്നു.
2020 നവംബറിൽ മേഘ്‌വാൾ തന്‍റെ കാമുകിയുടെ വീട്ടില്‍ കയറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പിടികൂടി. ഇവരുടെ പിടിയില്‍ നിന്നും ഭയന്ന് ഓടിയതിനിടെയാണ് അതിര്‍ത്തി കടന്നത്. അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്ന് 2.5 കിലോമീറ്റർ അകലെയായിരുന്നു പെണ്‍കുട്ടിയുടെ വീട്. പെൺകുട്ടിയുടെ മാതാപിതാക്കൾ സംഭവം ഇയാളുടെ മാതാപിതാക്കളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് വീട്ടിലേക്ക് തിരിച്ചുപോവാതിരുന്നത്.