കേരളം

kerala

ETV Bharat / bharat

'നല്ല ഓര്‍മ്മകള്‍ക്ക് കടപ്പാട് ജനങ്ങളോട്'; ഔദ്യോഗിക വസതി ഒഴിയുമെന്ന് രാഹുല്‍ ഗാന്ധി - ലോക്‌സഭ ഹൗസിങ് കമ്മിറ്റി

ഔദ്യോഗിക വസതിയായ തുഗ്ലക്ക് ലെയ്‌ൻ 12ല്‍ നിന്നും ഏപ്രില്‍ 22ന് മുന്‍പ് ഒഴിയണമെന്നാണ് ലോക്‌സഭ ഹൗസിങ് കമ്മിറ്റി രാഹുല്‍ ഗാന്ധിക്ക് നല്‍കിയിരുന്ന നിര്‍ദേശം.

rahul gandhi  rahul gandhi official bungalow  Rahul Gandhi Controversy  rahul gandhi letter to LS Secretariat  രാഹുല്‍ ഗാന്ധി  രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി  കോണ്‍ഗ്രസ്  ലോക്‌സഭ ഹൗസിങ് കമ്മിറ്റി  തുഗ്ലക്ക് ലെയ്‌ൻ 12
Rahul Gandhi

By

Published : Mar 28, 2023, 3:04 PM IST

ന്യൂഡല്‍ഹി:എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയാമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഔദ്യോഗിക വസതി ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭ ഹൗസിങ് കമ്മിറ്റി രാഹുലിന് നേരത്തെ നോട്ടിസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്‍റെ ഔദ്യോഗിക വസതിയായ തുഗ്ലക്ക് ലെയ്‌ൻ 12ല്‍ നിന്നും മാറാമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചത്.

ലോക്‌സഭ ഹൗസിങ് കമ്മിറ്റിയുടെ നിര്‍ദേശം പാലിക്കുമെന്ന് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി ലോക്‌സഭ സെക്രട്ടേറിയറ്റിന് കത്ത് കൈമാറിയിട്ടുണ്ട്.' നാല് പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ട വ്യക്തി എന്ന നിലയില്‍, ജനങ്ങളോടാണ് ഇവിടുത്തെ സന്തോഷകരമായ നാളുകള്‍ക്ക് കടപ്പെട്ടിരിക്കുന്നത്. എന്‍റെ അവകാശങ്ങളെ കുറിച്ച് മുന്‍വിധികള്‍ ഒന്നും ഇല്ലാതെ തന്നെ നിങ്ങളുടെ കത്തിലെ നിര്‍ദേശങ്ങള്‍ പാലിക്കും' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 22 നുള്ളില്‍ ഔദ്യോഗിക വസതി ഒഴിയണമെന്ന നിര്‍ദേശം ആയിരുന്നു ലോക്‌സഭ ഹൗസിങ് കമ്മിറ്റി രാഹുല്‍ ഗാന്ധിക്ക് നല്‍കിയത്. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം ലോക്‌സഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയത്.

ലോക്‌സഭ ഹൗസിങ് കമ്മിറ്റി രാഹുല്‍ ഗാന്ധിക്ക് നോട്ടിസ് അയച്ചതിന് പിന്നാലെ ഇതില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. വസതിയെ കുറിച്ച് രാഹുലിന് ആശങ്കകള്‍ ഒന്നുമില്ല, , രാജ്യത്തിന്‍റെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ വേണ്ടി നടത്തുന്ന പോരാട്ടങ്ങളാണ് അദ്ദേഹത്തിന് ഇപ്പോള്‍ പ്രധാനം എന്നുമായിരുന്നു കെസി വേണുഗോപാലിന്‍റെ പ്രതികരണം.

അണയാതെ പ്രതിഷേധം:രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കിയതില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ന് ഇരു സഭകളും പ്രതിപക്ഷം സ്‌തംഭിപ്പിച്ചു. കഴിഞ്ഞ ദിവസത്തേത് പോലെ തന്നെ ഇന്നും കറുത്ത വസ്‌ത്രം ധരിച്ചായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍ സഭയിലേക്ക് എത്തിയത്.

പ്രതിഷേധത്തിനിടെ എസ് ജോതി മണി, രമ്യ ഹരിദാസ് എന്നീ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ ഉത്തരവ് പേപ്പറുകൾ കീറി സ്‌പീക്കറുടെ ചെയറിന് നേരെ എറിഞ്ഞിരുന്നു. ഇന്നലെയും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്‍റിന്‍റ ഇരു സഭകളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കറുത്ത വസ്‌ത്രത്തിലെത്തിയ അംഗങ്ങള്‍ സ്‌പീക്കര്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

ഇതിന് പിന്നാലെ ഇരുസഭകളും നിര്‍ത്തിവെച്ചു. സഭ നടപടികള്‍ സ്‌തംഭിച്ചതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്‍റില്‍ നിന്നും വിജയ്‌ ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇതിന് പിന്നാലെ പ്രതിപക്ഷ കക്ഷികള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഔദ്യോഗിക വസതിയില്‍ പ്രത്യേക യോഗം ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ആം ആദ്‌മി, ബി ആര്‍ എസ് ഉള്‍പ്പടെയുള്ള പതിനെട്ടോളം പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ യോഗത്തില്‍ പങ്കെടുത്തു. ഈ ചര്‍ച്ചയിലാണ് ഇന്ന് സംഘടിപ്പിച്ച പ്രതിഷേധങ്ങളെകുറിച്ച് പ്രതിപക്ഷം തീരുമാനമെടുത്തത്.

Also Read:പാർലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം: ഉത്തരവുകൾ കീറിയെറിഞ്ഞ് എംപിമാർ, ഇരുസഭകളും നിർത്തിവച്ചു

ABOUT THE AUTHOR

...view details