കലബുര്‍ഗി: കര്‍ണാടക സര്‍ക്കാരിന്‍റെ പൊതുപരീക്ഷയായ പി.എസ്.ഐ പരീക്ഷ ക്രമക്കേടിലെ മുഖ്യപ്രതി ദിവ്യ ഹഗരഗിയെയും മറ്റ് നാല് പേരെയും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് അറസ്റ്റ് ചെയ്‌തു. ഇന്നലെ പിടിയിലായ കേസിലെ മറ്റൊരു പ്രതി ജ്യോതി പാട്ടീലിനെ ചോദ്യം ചെയ്‌തതിനെ തുടന്ന് ലഭിച്ച സൂചനയിൽ നിന്നാണ് പൂനെയിലെത്തി ഇവരെ അറസ്റ്റ് ചെയ്‌തത്.
പരീക്ഷയിൽ ക്രമക്കേട് നടന്ന ഗ്യാൻ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രൊപ്രൈറ്റർ ദിവ്യ ഹഗരഗിയെ കൂടാതെ സ്‌കൂളിന്‍റെ ഹെഡ്‌മാസ്റ്റർ കാശിനാഥ്, സൂപ്പർവൈസർ അർച്ചന, സുനന്ദ, പരീക്ഷാർഥി ശാന്താഭായ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ഇവരെ ഇന്ന് കലബുറഗി സിഐഡി ഓഫീസിലേക്ക് കൊണ്ടുവരും.
നേരത്തെ ദിവ്യ ഹഗരഗിയുടെ വസതിയിലെത്തി സിഐഡി റെയ്‌ഡ് നടത്തിയിരുന്നു. റെയ്‌ഡ് നടക്കുമ്പോൾ ദിവ്യ വീട്ടിൽ ഇല്ലാതിരുന്നതിനാൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്ന ആരോപണത്തെ തുടർന്ന് ഭർത്താവ് രാജേഷ് ഹഗരഗിയെ സിഐഡി കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു.