കിങ്സ്റ്റണ്‍ (ജമൈക്ക): നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ജമൈക്കയിലെത്തി. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രസിഡന്‍റ് ജമൈക്ക സന്ദർശിക്കുന്നത്. കിങ്സ്റ്റണിലെ നോർമൻ മാൻലി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ പ്രസിഡന്‍റിനെ ഗാര്‍ഡ് ഓഫ് ഓണര്‍ ഉള്‍പ്പെടെ നല്‍കിയാണ് സ്വീകരിച്ചത്.
ജമൈക്ക ഗവർണർ ജനറൽ പാട്രിക് അലന്‍, ജമൈക്കന്‍ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ്, കാബിനറ്റ് അംഗങ്ങൾ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, പൊലീസ് കമ്മിഷണർ എന്നിവർ ചേര്‍ന്നാണ് പ്രസിഡന്‍റിനെ സ്വീകരിച്ചത്. ജമൈക്കയിലെ ഇന്ത്യന്‍ ഹൈ കമ്മിഷണര്‍ മസാകി രുങ്സങും ഭാര്യയും പ്രസിഡന്‍റിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. പ്രഥമ വനിത സവിത കോവിന്ദ്, മകൾ സ്വാതി കോവിന്ദ്, കേന്ദ്രമന്ത്രി പങ്കജ് ചൗധരി, ലോക്‌സഭ എംപി രമാദേവി, സതീഷ് കുമാർ ഗൗതം, സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥർ എന്നിവരും രാംനാഥ് കോവിന്ദിനൊപ്പം ജമൈക്ക സന്ദർശന സംഘത്തിലുണ്ട്.
ജമൈക്ക-ഇന്ത്യ സൗഹൃദ ഉദ്യാനത്തിന്‍റെ ഉദ്ഘാടനം: ന്യൂ കിങ്‌സ്റ്റണിലെ പെഗാസസ് ഹോട്ടലിൽ എത്തിയ പ്രസിഡന്‍റിന് ജമൈക്കന്‍ ജനതയും പ്രവാസികളായ ഇന്ത്യക്കാരും ചേര്‍ന്ന് ഊഷ്‌മളമായ സ്വീകരണം നൽകി. നാല് ദിവസത്തെ സന്ദർശനത്തിനിടെ അന്തരിച്ച രാഷ്‌ട്രീയ നേതാവ് മാർക്കസ് മോസിയ ഗാർവിയുടെ സ്‌മാരകത്തില്‍ പ്രസിഡന്‍റ് പുഷ്‌പാര്‍ച്ചന നടത്തും. ഗവർണർ ജനറലിന്‍റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതി സന്ദർശിക്കുന്ന രാം നാഥ് കോവിന്ദ് ജമൈക്ക ഗവർണർ ജനറൽ പാട്രിക് അലനുമായും പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസുമായും കൂടിക്കാഴ്‌ച നടത്തും.