കേരളം

kerala

By

Published : Jul 24, 2022, 3:17 PM IST

ETV Bharat / bharat

'നാം ഒന്ന് നമുക്ക് രണ്ട്' എന്ന് ജനസംഖ്യാനിയന്ത്രണ ബില്‍; 'അംഗങ്ങള്‍' കൂടിയതിനാല്‍ പിന്തുണയ്‌ക്കാനാവാതെ എം.പിമാര്‍

ചില പ്രത്യേക 'തന്ത്രങ്ങള്‍' മുന്നില്‍കണ്ട് ജനസംഖ്യാനിയന്ത്രണ ബില്‍ നടപ്പിലാക്കാന്‍ ഒരുങ്ങിയ ബി.ജെ.പിക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ് ഈ നീക്കം. ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ഇ.ടി.വി ഭാരതിന്‍റെ സൗരഭ് ശർമ എഴുതുന്നു

population control bill indian parliament situation  population control bill india 2022 parliament situation  ജനസംഖ്യാനിയന്ത്രണ ബില്‍ പിന്തുണക്കാനാവാതെ എംപിമാര്‍  ജനസംഖ്യാനിയന്ത്രണ ബില്‍
'നാം ഒന്ന് നമുക്ക് രണ്ടെ'ന്ന് ജനസംഖ്യാനിയന്ത്രണ ബില്‍; 'അംഗങ്ങള്‍' കൂടിയതിനാല്‍ പിന്തുണക്കാനാവാതെ എം.പിമാര്‍

ന്യൂഡൽഹി: ജനസംഖ്യാനിയന്ത്രണ പ്രചാരണത്തിന് നേതൃത്വം നൽകിയ എം.പിയാണ് നടനും ബി.ജെ.പി നേതാവുമായ രവി കിഷന്‍. പ്രതിപക്ഷ പാർട്ടികളുടെ ബഹളത്തെ തുടര്‍ന്നാണ് ജനസംഖ്യാനിയന്ത്രണവുമായി ബന്ധപ്പെട്ട സ്വകാര്യ ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാന്‍ കഴിയാതിരുന്നത്. മൂന്ന് പെൺമക്കളും ഒരു മകനുമടക്കം നാല് കുട്ടികളുടെ പിതാവാണ് ഈ ബില്‍ കൊണ്ടുവന്നതെന്ന വാദം ഉയര്‍ത്തി രവി കിഷന് എതിരായി സോഷ്യൽ മീഡിയയിലടക്കം ട്രോളുകള്‍ തരംഗം സൃഷ്‌ടിക്കുകയാണ്. ജനസംഖ്യാനിയന്ത്രണത്തെ കുറിച്ചുള്ള ചര്‍ച്ചകളും വിവാദങ്ങളും ചൂടുപിടിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഈ വിഷയത്തെ കുറിച്ച് ഇ.ടി.വി ഭാരത് പരിശോധിക്കുന്നു.

നാല് കുട്ടികളുള്ള ആള്‍ തന്നെ ബില്‍ അവതരിപ്പിച്ചതിലെ ഈ വൈരുദ്ധ്യത്തെ കുറിച്ച് രാഷ്‌ട്രീയ വിദഗ്‌ധന്‍ യോഗേഷ് മിശ്ര പറഞ്ഞത് പ്രസക്തമാണ്. ''രാഷ്‌ട്രീയക്കാർ അഴിമതിയിലും കൂറുമാറ്റത്തിലും പരസ്യമായി ഏർപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ മേഖലയിലുള്ളവര്‍ക്ക് ധാർമികത തൊട്ടുതീണ്ടിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ നീക്കം'', യോഗേഷ് അഭിപ്രായപ്പെടുന്നു.

'രണ്ട് കുട്ടി നയം' എം.പിമാര്‍ക്ക് എങ്ങനെ?:2019 ൽ, ബി.ജെ.പി എം.പി രാകേഷ് സിൻഹയാണ് ജനസംഖ്യാനിയന്ത്രണ ബില്‍ പാര്‍ലമെന്‍റില്‍ അദ്യം അവതരിപ്പിച്ചത്. രണ്ടിൽ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നതിൽ നിന്ന് ദമ്പതികളെ തടയാൻ ലക്ഷ്യമിട്ടുള്ളതാണ് ബിൽ. രണ്ട് കുട്ടികളിൽ കൂടുതൽ ജന്മം നല്‍കാന്‍ പദ്ധതിയുള്ള ദമ്പതികളെ സർക്കാർ ജോലികളില്‍ നിന്നും സർക്കാർ നൽകുന്ന വിവിധ സൗകര്യങ്ങളില്‍ നിന്നും ചരക്ക് ഇളവുകളില്‍ നിന്നും അയോഗ്യരാക്കുമെന്നാണ് ബില്ലില്‍ പറയുന്നത്.

എന്നാൽ, താൻ രാജ്യസഭയിൽ കൊണ്ടുവന്ന ബിൽ സർക്കാർ പാർലമെന്‍റില്‍ നിരസിച്ചതിനാല്‍ തനിക്ക് പിൻവലിക്കേണ്ടി വന്നതായി ബി.ജെ.പി എം.പി രാകേഷ് സിൻഹ ശനിയാഴ്‌ച(23.07.2022) ഇ.ടി.വി ഭാരതിനോട് പറഞ്ഞു. എന്നാൽ, ഈ നിയമം നിർമിക്കാന്‍ പാർലമെന്‍റ് ശ്രമിക്കുകയാണെങ്കില്‍ അവിടുത്തെ അംഗങ്ങളുടെ കുടുംബത്തില്‍ 'രണ്ട് കുട്ടി നയം' നടപ്പിലാക്കിയോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഇതിന്‍റെ കൂടി പശ്ചാത്തലത്തില്‍ ലോക്‌സഭയുടെ വെബ്‌സൈറ്റിൽ നല്‍കിയ എം.പിമാരുടെ കുടുംബ വിവരം കൂടി കണക്കിലെടുത്ത് പരിശോധിക്കാം.

പാര്‍ലമെന്‍റില്‍ ആകെ 543 അംഗങ്ങളാണുള്ളത്. അതിൽ, ബി.ജെ.പി - 303, കോൺഗ്രസ് - 53, ഡി.എം.കെ - 24, തൃണമൂൽ കോൺഗ്രസ് - 23, വൈ.എസ്.ആർ കോൺഗ്രസ് - 22, ശിവസേന - 19, ജെ.ഡി.യു - 16, ബി.ജെ.ഡി - 12, ബി.എസ്‌.പി - 10, മറ്റുള്ളവര്‍ എന്നിങ്ങനെയാണ് കക്ഷിനില. പാര്‍ട്ടി അംഗങ്ങള്‍ ഇങ്ങനെയെന്നിരിക്കെ രണ്ടിൽ കൂടുതൽ കുട്ടികളുള്ള 171 അംഗങ്ങളുണ്ട് ഈ സഭയില്‍. ബി.ജെ.പി - 107, കോൺഗ്രസ് - 10, ജെ.ഡി.യു - 9, ഡി.എം.കെ - 6, മറ്റുള്ളവർ - 25 എന്നിങ്ങനെയാണ് കണക്ക്.

ലക്ഷ്യം 'ധ്രുവീകരണമോ'?:ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങിയ ബി.ജെ.പിക്ക് തന്നെ തിരിച്ചടിയാവുന്ന മറ്റൊരു വിവരം കൂടിയുണ്ട്. ഈ പാര്‍ട്ടിയില്‍ നിന്നുള്ള 39 എം.പിമാര്‍ക്ക് നാലോ അതിലധികമോ കുട്ടികളുണ്ട്. ബാക്കിയുള്ള രാഷ്‌ട്രീയ പാർട്ടികളിലെ ഈ കണക്ക് 25 ആണ്. എ.ഐ.യു.ഡി.എഫിൽ നിന്നുള്ള എം.പി മൗലാന ബദറുദ്ദീൻ, അപ്‌നാദളിൽ നിന്നുള്ള പകൗരി ലാൽ, ജെ.ഡി.യുവിൽ നിന്നുള്ള ദിലാശ്വർ കമൈത്ത് എന്നിവര്‍ ഉൾപ്പെടെയുള്ളവര്‍ക്ക് ഏഴ് കുട്ടികളും അതില്‍ ഒരു എം.പിക്ക് ആറ് കുട്ടികളുമുണ്ട്. ഈ സാഹചര്യത്തില്‍ ബില്ലിന് സമ്മതം മൂളാന്‍ എം.പിമാർക്ക് എങ്ങനെ കഴിയുമെന്ന ചോദ്യം പ്രസക്തമാണ്.

അതേസമയം, ഈ ബില്ലുകളിലൂടെ പാർലമെന്‍റിന്‍റെയും രാജ്യത്തിന്‍റെയും മാനസികാവസ്ഥ അളക്കാനാണ് സർക്കാർ യഥാർഥത്തിൽ ശ്രമിക്കുന്നതെന്ന് വിഷയത്തെ കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് അഗ്നിഹോത്രി അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ ചർച്ച തുടങ്ങിയാലുടൻ ഒരു 'ധ്രുവീകരണം' സമൂഹത്തില്‍ സംഭവിച്ചേക്കും. അതില്‍, ബി.ജെ.പിക്ക് നേട്ടമുണ്ടാകുമെന്ന തന്ത്രം കൂടി കണക്കിലെടുത്താവും നീക്കം നടത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ABOUT THE AUTHOR

...view details