അഹമ്മദാബാദ് :ഗുജറാത്തിൽ ഇടിമിന്നലേറ്റ് 20 പേർ മരിച്ചു. സംസ്ഥാനത്ത് ഇന്നലെ ശക്തമായ മഴയും മോശം കാലാവസ്ഥയും ഇടിമിന്നലും ഉണ്ടായിരുന്നു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി.
പ്രാദേശിക സംവിധാനങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഗുജറാത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇതുവരെ 20 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. 20 പേരും ഇടിമിന്നലേറ്റാണ് മരിച്ചതെന്ന് സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്‍ററിലെ (State Emergency Operation Centre - SEOC) ഉദ്യോഗസ്ഥർ അറിയിച്ചു. ദഹോദ് ജില്ലയിൽ നാലും ബറൂച്ചിൽ മൂന്നും താപിയിൽ രണ്ടുപേരും അഹമ്മദാബാദ്, അമ്രേലി, ബനസ്‌കന്ത, ബോട്ടാഡ്, ഖേദ, മെഹ്‌സാന, പഞ്ച്മഹൽ, സബർകാന്ത, സൂറത്ത്, സുരേന്ദ്രനഗർ, ദേവഭൂമി ദ്വാരക എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഗുജറാത്തിലെ 252 താലൂക്കുകളിൽ 234ലും ഇന്നലെ കനത്ത മഴ പെയ്‌തിരുന്നു. സൂറത്ത്, സുരേന്ദ്രനഗർ, ഖേഡ, താപി, ബറൂച്ച്, അമ്രേലി ജില്ലകളിൽ 16 മണിക്കൂറിനുള്ളിൽ 50-117 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ശക്തമായ മഴയിൽ പല പ്രദേശങ്ങളിലെയും കൃഷി നശിച്ചു. രാജ്‌കോട്ടിന്‍റെ ചില ഭാഗങ്ങളിൽ ആലിപ്പഴ വീഴ്‌ചയും ഉണ്ടായി.
ഇന്ന് മഴയ്‌ക്ക് ശമനം ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് (India Meteorological Department - IMD) അറിയിച്ചത്. എന്നാൽ, തെക്കൻ ഗുജറാത്ത്, സൗരാഷ്ട്ര ജില്ലകളിലെ ചില ഭാഗങ്ങളിൽ മഴ തുടർന്നേക്കുമെന്നും ഐഎംഡി അഹമ്മദാബാദ് സെന്‍റർ ഡയറക്‌ടർ മനോരമ മൊഹന്തി പറഞ്ഞു. വടക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള സൗരാഷ്ട്ര, കച്ച് മേഖലകളിലും രൂപപ്പെട്ട ചുഴലിക്കാറ്റാണ് മഴയ്‌ക്ക് കാരണം.
അതേസമയം, മഹാരാഷ്ട്ര, രാജസ്ഥാൻ, തെക്ക്-പടിഞ്ഞാറൻ മധ്യപ്രദേശ് എന്നിവിടങ്ങളിലും കനത്ത മഴയാണ്. ഈ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിൽ ഇന്നും കാലാവസ്ഥ വകുപ്പ് (ഐഎംഡി) മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ജമ്മു കശ്‌മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഇടിമിന്നലും ശക്തമായ കാറ്റും ആലിപ്പഴ വീഴ്‌ചയും തുടരുകയാണ്.