കേരളം

kerala

By

Published : Aug 5, 2021, 3:01 PM IST

ETV Bharat / bharat

" റിപ്പോർട്ടുകൾ ശരിയെങ്കില്‍ പെഗാസസ് ആരോപണങ്ങൾ ഗുരുതരം": കേസ് ആഗസ്റ്റ് 10ന് വീണ്ടും പരിഗണിക്കും

ഫോൺ ചോർത്തല്‍ വിഷയത്തില്‍ കേന്ദ്ര സർക്കാരിനോട് അഭിപ്രായം അറിയിക്കാനും സുപ്രീകോടതി നിർദ്ദേശിച്ചു. അതിനു ശേഷം കേസ് വീണ്ടും ആഗസ്റ്റ് 10ന് പരിഗണിക്കും.

pegasus-snooping-serious-if-media-reports-correct-sc
" റിപ്പോർട്ടുകൾ ശരിയെങ്കില്‍ പെഗാസസ് ആരോപണങ്ങൾ ഗുരുതരം": കേസ് ആഗസ്റ്റ് 10ന് വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: മാധ്യമ വാർത്തകൾ ശരിയെങ്കില്‍ പെഗാസസ് ഫോൺ ചോർത്തല്‍ ആരോപണം ഗുരുതരമെന്ന് സുപ്രീംകോടതി. പെഗാസസ് ഫോൺ ചോർത്തല്‍ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികൾ ആഗസ്റ്റ് 10ന് വീണ്ടും വാദം കേൾക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് എഡിറ്റേഴ്‌സ്‌ ഗില്‍ഡ്, മുതിർന്ന മാധ്യമ പ്രവർത്തകരായ എൻ റാം, ശശി കുമാർ, പ്രൊഫ ജഗദീപ് ചോക്കർ അടക്കമുള്ളവർ സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിച്ചത്.

തീവ്രവാദ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനായി സർക്കാരിന്‍റെ മാത്രം നിയന്ത്രണത്തിലുള്ള ഇന്‍റലിജൻസ് സംവിധാനങ്ങൾ ഉപയോഗിക്കുന്ന എൻഎസ്‌ഒ ചാര സോഫ്റ്റ്‌വെയർ വ്യാപകമായി പൗരൻമാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയതായാണ് പരാതിക്കാർ ആരോപിക്കുന്നത്. പൗരൻമാരുടെ ഫോണിലുണ്ടായിരുന്ന ദൃശ്യങ്ങൾ, ചിത്രങ്ങൾ, വാട്‌സ്‌ആപ്പ്, സന്ദേശങ്ങൾ, എന്നിവ ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് പരിശോധിച്ചതായി പരാതിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു.

also read:പെഗാസസില്‍ പ്രത്യേക അന്വേഷണം, കേസ് സുപ്രീംകോടതി ചൊവ്വാഴ്‌ച പരിഗണിക്കും

പെഗാസസ് ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നതായി കേന്ദ്ര സർക്കാർ ലോക്‌സഭയില്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷേ അതിന് എതിരെ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും പരാതിക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഫോൺ ചോർത്തല്‍ നടന്നതായി നമുക്കെല്ലാവർക്കും അറിയാം. പക്ഷേ അതിനെ കുറിച്ച് ഇനിയും അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്നും കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു.

റിപ്പോർട്ടുകൾ ശരിയെങ്കില്‍ ആരോപണങ്ങൾ ഗുരുതരം

പരാതിക്കാരുടെ അഭിഭാഷകരുടെ വാദങ്ങൾ കേട്ടശേഷം ' ഇത്തരം റിപ്പോർട്ടുകൾ ശരിയെങ്കില്‍ ആരോപണങ്ങൾ ഗുരുതരമാണെന്ന' വിലയിരുത്തലാണ് സുപ്രീംകോടതി നടത്തിയത്. 2019 മുതല്‍ ഇത്തരം ആരോപണങ്ങൾ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങൾ എന്തുകൊണ്ട് പുറത്തുവന്നില്ലെന്നും കോടതി ചോദിച്ചു.

എന്തുകൊണ്ടാണ് പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം ഇത്തരം പരാതികൾ നിലനില്‍ക്കുന്നതെന്നും എഫ്ഐആർ എന്തുകൊണ്ട് രജിസ്റ്റർ ചെയ്തില്ലെന്നും കോടതി ചോദിച്ചു. പരാതിക്കാർ എല്ലാവരും സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ളവരാണെന്നും മാധ്യമറിപ്പോർട്ടുകൾ മാത്രമാണ് പരാതിക്കാരുടെ മുന്നിലുള്ളതെന്നും വിഷയത്തില്‍ കൂടുതല്‍ തെളിവുകളും അന്വേഷണവും ആവശ്യമാണെന്നും സുപ്രീംകോടതി പറഞ്ഞു.

വിഷയത്തില്‍ കേന്ദ്ര സർക്കാരിനോട് അഭിപ്രായം അറിയിക്കാനും സുപ്രീകോടതി നിർദ്ദേശിച്ചു. അതിനു ശേഷം കേസ് വീണ്ടും ആഗസ്റ്റ് 10ന് പരിഗണിക്കും.

ABOUT THE AUTHOR

...view details