ന്യൂഡല്‍ഹി: കോമൺവെൽത്ത് ഗെയിംസ് സ്റ്റേഡിയത്തിൽ സ്ഥാപിച്ച താൽക്കാലിക കൊവിഡ് കെയർ സെന്‍ററില്‍ ഓക്സിജൻ വിതരണം തടസപ്പെട്ടു. രണ്ട് ദിവസം മുന്‍പാണ് 400 ഓളം കിടക്കകളുമായി സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അതേസമയം ആശുപത്രി സന്ദര്‍ശിച്ച ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 436 കിടക്കകളോടെ ആരംഭിച്ച സിഡബ്ല്യുജി വില്ലേജിലെ താൽക്കാലിക ആശുപത്രി എല്ലാവർക്കും സൗജന്യമാണെന്ന് അറിയിച്ചു. ദേശീയ തലസ്ഥാനത്തേക്ക് കേന്ദ്രം ഓക്സിജൻ വിഹിതം വർദ്ധിപ്പിച്ചിട്ടും സർക്കാർ ഉദ്യോഗസ്ഥരും ഹരിയാന-ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പൊലീസും ഡല്‍ഹിയിലെ ഓക്സിജൻ വിതരണത്തില്‍ തടസം സൃഷ്ടിക്കുന്നതായി അദ്ദേഹം കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യം കേന്ദ്രവുമായി ചര്‍ച്ച ചെയ്തിരുന്നെന്നും എന്നാല്‍ പ്രശ്ന പരിപാരം ഇതുവരെയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read:240 മരണം, 23,686 രോഗികള്‍; നിയന്ത്രണാതീതമായി ഡല്‍ഹി
ഡല്‍ഹിയിലേക്ക് കേന്ദ്രം 378 മെട്രിക് ടൺ ഓക്സിജൻ അനുവദിച്ചതായും എന്നാല്‍ ഇതിൽ 177 മെട്രിക് ടൺ മാത്രമാണ് ഡല്‍ഹിയിലെത്തിയതെന്നും സിസോദിയ പറഞ്ഞു. ഈ ആപത്ഘട്ടത്തില്‍ പരസ്പരം പോരടിക്കുന്നതിന് പകരം സഹകരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് പൊലീസും സംസ്ഥാന ഉദ്യോഗസ്ഥരും ഡല്‍ഹിയിലേക്ക് ഓക്സിജൻ വിതരണം ചെയ്യാൻ അനുവദിച്ചിട്ടില്ല, ഹരിയാനയിലും വിതരണം നിർത്തിവച്ചിരിക്കുകയാണ്. ഓക്സിജൻ ടാങ്കറുകളുമായി യാത്ര ചെയ്യാൻ അർദ്ധസൈനികരെ വിന്യസിക്കണമെന്ന് സിസോദിയ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡല്‍ഹിയിലെ കൊവിഡ് കേസുകളില്‍ ക്രമാതീതമായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച മാത്രം 24,638 പുതിയ കേസുകളും 249 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ഡല്‍ഹി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നഗരത്തിൽ നിലവിൽ 85,364 സജീവകേസുകളുണ്ട്. 12,887 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്. 1.39 ശതമാനമാണ് തലസ്ഥാനത്തെ മരണനിരക്ക്. 31.28 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.