ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ ഭീകരരും സംയുക്ത സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. പുൽവാമ ജില്ലയിലെ ദ്രാബ്‌ഗാം മേഖലയിലാണ് വെടിവയ്പ്പ്. പൊലീസ്, സൈന്യം, സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘം പ്രദേശത്ത് തെരച്ചിൽ നടത്തി.
പുൽവാമയിൽ സുരക്ഷ സേനയും തീവ്രവാദികളും ഏറ്റുമുട്ടി: ഭീകരനെ വധിച്ചു - പുൽവാമ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു
പുൽവാമ ജില്ലയിലെ ദ്രാബ്‌ഗാം മേഖലയിലാണ് വെടിവയ്പ്പ്

സൈന്യം സംശയാസ്‌പദമായ പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർത്തു. വെടിവയ്പ്പ് നടന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ തീവ്രവാദികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
അതിനിടെ, അനന്ത്നാഗ് ജില്ലയിൽ രണ്ടുപേരെ അറസ്റ്റുചെയ്യുകയും ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. അഹമ്മദാബാദ് സ്വദേശികളായ റാഹിൽ അഹമ്മദ് മാലിക്, ഷബീർ അഹമ്മദ് റാത്തർ എന്നിവരാണ് പിടിയിലായത്. ഖുദാഹ്‌മാം ദൂരുവിലെ ചെക്ക് പോയിന്‍റിന് സമീപമാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്.