കൊൽക്കത്ത:സംസ്ഥാനത്ത് ഒരു കോടി ജനങ്ങളെ യാസ് ചുഴലിക്കാറ്റ് ബാധിച്ചതായി മുഖ്യമന്ത്രി മമത ബാനർജി. മത്സ്യബന്ധനത്തിന് പോയ ഒരാൾ മരിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യാസ് ചുഴലിക്കാറ്റിൽ കൂടുതൽ പേർ ദുരിതബാധിതരായ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. ഒരു കോടി ആളുകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചതെന്നും മൂന്ന് ലക്ഷം വീടുകൾ നശിച്ചുവെന്നും മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സന്തേശ്‌കാലി, ഹിന്ദോൾഗഞ്ച്, ഹശ്‌നബാദ്, ഹൗര, നാംഖാന, ഗോസാബ, ഫ്രേസർഗഞ്ച്, കുൽടി, ബസന്തി എന്നീ പ്രദേശങ്ങളിൽ നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തു. കൂടാതെ ദിഘ, താജ്പൂർ, ശങ്കർപൂർ, രാംനഗർ, കോണ്ടായ്, നന്ദിഗ്രാം, കൊളഗട്ട്, ഉലുബീരിയ എന്നീ പ്രദേശങ്ങളിൽ കനത്ത നാശനഷ്‌ടങ്ങൾ സംഭവിച്ചതായി മമത ബാനർജി പറഞ്ഞു. ചുഴലിക്കാറ്റിന് മുന്നോടിയായി 15 ലക്ഷം പേരെയാണ് മുൻകരുതൽ നടപടിയായി സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറ്റിപാർപ്പിച്ചത്.
Read more:യാസ് ചുഴലിക്കാറ്റ്: ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ മഴയ്ക്ക് സാധ്യത