ന്യൂഡൽഹി: നോവവാക്‌സ് പുറത്തിറക്കുന്ന കൊവിഡ് വാക്‌സിന് രോഗ ലക്ഷണങ്ങളിൽ നിന്നും 100 ശതമാനം പരിരക്ഷ നൽകാൻ കഴിയുമെന്ന് കമ്പനി. വാക്‌സിന്‍റെ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ 90.4 ശതമാനം ഫലപ്രാപ്‌തി കണ്ടെത്തിയതായും കമ്പനി വൃത്തങ്ങൾ അറിയിച്ചു. പരീക്ഷണത്തിൽ യുഎസിലെയും മെക്‌സിക്കോയിലെയും 119 പ്രദേശങ്ങളിൽ നിന്നായി 29,960 പേർ പങ്കെടുത്തു. വാക്‌സിന്‍റെ ഫലപ്രാപ്‌തി, സുരക്ഷ, രോഗപ്രതിരോധശേഷി എന്നിവ വിലയിരുത്തുന്നതിനായാണ് ഇത്രയധികം പ്രദേശങ്ങളിൽ നിന്നുള്ള പ്രതിനിധികളെ തെരഞ്ഞെടുത്ത് പരീക്ഷണങ്ങൾ നടത്തിയതെന്നും അധികൃതർ അറിയിച്ചു.
ലോകം കൂടുതൽ വാക്‌സിനുകൾ പുറത്തിറങ്ങുന്നതിനായി കാത്തിരിക്കുകയാണെന്നും നൊവാക്‌സ് അതിന്‍റെ വാക്‌സിൻ പുറത്തിറക്കുന്നതിലേക്കുള്ള ഒരു പടി കൂടി കടന്നുവെന്നും നോവാവാക്‌സ് പ്രസിഡന്‍റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സ്റ്റാൻലി സി. എർക്ക് പറഞ്ഞു. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങൾ വളരെയധികം പ്രതീക്ഷ നൽകുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷത്തിന്‍റെ മൂന്നാം പാദത്തിന്‍റെ അവസാനത്തോടെ വാക്‌സിന്‍റെ അംഗീകാരങ്ങൾക്കായി അപേക്ഷ സമർപ്പിക്കാനാണ് നിലവിൽ കമ്പനിയുടെ നീക്കം.
Also Read:ലോക്ക് ഡൗണ്‍ രീതി മാറും; നിയന്ത്രണം രോഗവ്യാപനത്തിന്‍റെ തീവ്രത അനുസരിച്ച്
മൂന്നാം പാദം അവസാനത്തോടെ പ്രതിമാസം 100 ദശലക്ഷം ഡോസും 2021 ന്‍റെ നാലാം പാദം അവസാനത്തോടെ പ്രതിമാസം 150 ദശലക്ഷം ഡോസും ഉത്പ്പാദന ശേഷിയിലെത്താനാണ് കമ്പനിയുടെ ശ്രമം. വാക്‌സിൻ ഡോസുകൾ രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസിൽ സംഭരിക്കാമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, നോവവാക്‌സ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി നിലവിലുള്ള കരാറിൽ ഭേദഗതി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സിറത്തിനും നോവവാക്‌സ് വാക്‌സിൻ നിർമിക്കാം. നോവവാക്‌സ് വാക്‌സിൻ പ്രോട്ടീൻ അധിഷ്ഠിത വാക്‌സിനാണ്.