ന്യൂഡൽഹി: കൊലപാതകക്കേസിൽ ഒളിവിൽ പോയ ഒളിംപിക് മെഡല്‍ ജേതാവായ ഗുസ്തി താരം സുശീൽ കുമാറിനെതിരെയും മറ്റ് ആറ് പേർക്ക് എതിരെയും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഡൽഹി കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ദേശീയ ചാമ്പ്യനായ ഗുസ്‌തി ജൂനിയർ താരം സാഗറിന്‍റെ (23) കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് സുശീൽ കുമാർ ഒളിവിൽ പോയത്. ഇയാൽ ഹരിദ്വാറിലെ യോഗാ ആശ്രമത്തിൽ ഒളിവിൽ കഴിയുന്നതായി മുമ്പ് വിവരങ്ങൾ പുറത്തുവന്നിരുന്നു.
ഗുസ്‌തി ജൂനിയർ താരം സാഗർ മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് കൊല്ലപ്പെട്ടത്. സുശീൽ വാടകയ്ക്ക് നൽകിയിരുന്ന ഫ്ലാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊതപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു. അജയ്, പ്രിൻസ് ദലാൽ, സോനു, സാഗർ, അമിത് എന്നീ ഗുസ്തിക്കാർക്കെതിരെയും കേസിൽ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സുശീലിനും കൂട്ടാളികൾക്കുമെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.