മുംബൈ: മുംബൈയിലെ പള്ളിയില്‍ നിസ്കാരത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി. സൗത്ത് മുംബൈയിലെ പള്ളിയിലാണ് വിശ്വാസികള്‍ക്ക് റമദാന്‍ മാസത്തില്‍ നിസ്കാരം നടത്താനുള്ള അനുമതി ഹൈക്കോടതി നിഷേധിച്ചത്. കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ആളുകളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. മുസ്‌ലിങ്ങള്‍ക്ക് പള്ളിയില്‍ ദിവസം അഞ്ച് നേരവും പ്രാര്‍ഥനയ്‌ക്ക് അനുമതി നല്‍കണ ഹര്‍ജിയുമായി ജുമാ മസ്‌ജിദ് ട്രസ്റ്റാണ് മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ ആര്‍ഡി ദനുക, വിജി ബിഷ്‌ട് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് അനുമതി നിഷേധിച്ചത്. കൊവിഡ് വ്യാപനം പിടിച്ചുകെട്ടാനായാണ് സര്‍ക്കാര്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മതപരമായ ആചാരങ്ങള്‍ പാലിക്കാനും ആഘോഷിക്കാനും ആളുകള്‍ക്ക് അവകാശമുണ്ടെന്നും പക്ഷെ കൂടുതല്‍ മുന്‍ഗണന ജനങ്ങളുടെ സുരക്ഷയ്‌ക്കാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഒരു ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന പള്ളിയില്‍ ഒരേ സമയം ഏഴായിരം പേരെ ഉള്‍പ്പെടുത്താം. എന്നാല്‍ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് റമദാന്‍ മാസത്തില്‍ ഒരു സമയം 50 പേരെ മാത്രമേ നിസ്കാരത്തില്‍ പങ്കെടുക്കാനേ അനുമതി നല്‍കുകയുള്ളുവെന്ന് ട്രസ്റ്റിന്‍റെ അപേക്ഷയില്‍ പറയുന്നു. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.