ന്യൂഡൽഹി : നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (NEET - പിജി പ്രവേശന പരീക്ഷ) മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജൂലൈ 17 നാണ് നീറ്റ് പരീക്ഷ. ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി നിരസിച്ചത്.
നീറ്റ് പരീക്ഷയ്ക്ക് മാറ്റമില്ല ; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
പരീക്ഷ മാറ്റിവയ്ക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി ; വിദ്യാർഥികളുടെ ഹർജിയായത് കൊണ്ടുമാത്രം ചെലവിനുള്ള പണം ഈടാക്കുന്നില്ലെന്ന് കോടതി
അടുത്തടുത്ത് വിവിധ പരീക്ഷകൾ വരുന്നത് വിദ്യാർഥികളെ വളരെയധികം മാനസിക സംഘർഷങ്ങളിലേക്ക് നയിക്കുമെന്നായിരുന്നു ഹർജിക്കാരുടെ അഭിഭാഷകരുടെ വാദം. പരീക്ഷ പേടിയിൽ ഇതുവരെ 16 പേർ ആത്മഹത്യ ചെയ്‌തു. ജൂണിലാണ് സിബിഎസ്ഇ പരീക്ഷ തീർന്നത്. അടുത്ത പരീക്ഷയ്ക്കായി തയ്യാറെടുക്കാൻ വിദ്യാർഥികൾക്ക് സമയം കിട്ടിയിട്ടില്ലെന്നും ഹർജിക്കാർ വാദിച്ചു.
എന്നാൽ ബാലിശമായ ഇത്തരം ഹർജികൾ സമയം കളയുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹർജിക്കാർ വിദ്യാർഥികളായതിനാൽ കടുത്ത നടപടികളിലേക്ക് കടക്കുന്നില്ല. ഭാവിയിൽ ഇത്തരം വിഷയങ്ങൾ ഫയൽ ചെയ്‌താൽ ചെലവ് ഇനത്തിൽ വൻ തുക ഈടാക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.