ഹൈദരാബാദ്:ഹൈദരാബാദില്‍ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയ സംഭവത്തില്‍ മൂന്നുപേരെ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) പ്രകാരം എന്‍ഐഎ അറസ്റ്റ് ചെയ്‌തു. മുഹമ്മദ് സഹദ്, മാസ് ഹസന്‍ ഫാറൂഖ്, സമിയുദ്ദീന്‍ എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ഒക്‌ടോബറില്‍ സ്‌ഫോടനം നടത്താന്‍ സംഘം ഗൂഢാലോചന നടത്തിയതായാണ് വിവരം.
ഹൈദരാബാദില്‍ സ്‌ഫോടനം നടത്താന്‍ ഗൂഢാലോചന; 3 പേരെ എന്‍ഐഎ അറസ്റ്റ് ചെയ്‌തു - യുഎപിഎ
മുഹമ്മദ് സഹദ്, മാസ് ഹസന്‍ ഫാറൂഖ്, സമിയുദ്ദീന്‍ എന്നിവരെയാണ് യുഎപിഎ ചുമത്തി എന്‍ഐഎ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഹൈദരാബാദ് നഗരത്തില്‍ സ്‌ഫോടനത്തിന് സംഘം ഗൂഢാലോചന നടത്തിയതായാണ് വിവരം

പാകിസ്ഥാൻ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരില്‍ നിന്ന് സഹദിന് ഗ്രനേഡുകള്‍ ലഭിച്ചിട്ടുണ്ടെന്നും വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കുന്നതിനായി പൊതുയോഗങ്ങളിലും ഘോഷയാത്രകളിലും ഗ്രനേഡുകള്‍ എറിയാന്‍ പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. പദ്ധതി നടപ്പിലാക്കാന്‍ സഹദ് റിക്രൂട്ട് ചെയ്‌ത അംഗങ്ങളാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍. പാകിസ്ഥാനില്‍ നിന്നുള്ള ഭീകരപ്രവര്‍ത്തകരുടെ നിർദേശ പ്രകാരമാണ് പദ്ധതികൾ നടപ്പാക്കാൻ സഹദ് അംഗങ്ങളെ റിക്രൂട്ട് ചെയ്‌തതെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു.
പാകിസ്ഥാന്‍ ഭീകരരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഹൈദരാബാദ് നഗരത്തില്‍ സ്ഫോടനങ്ങളും ഒറ്റപ്പെട്ട ആക്രമണങ്ങളും ഉൾപ്പെടെയുള്ള ഭീകരപ്രവർത്തനങ്ങൾ നടത്താൻ സഹദ് തന്‍റെ സംഘാംഗങ്ങളുമായി ഗൂഢാലോചന നടത്തി. സഹദിന് നിർദേശങ്ങൾ നൽകിയിരുന്നത് ലഷ്‌കര്‍-ഇ-തൊയ്ബ, ഇന്‍റർ സർവീസസ് ഇന്‍റലിജൻസ് തുടങ്ങിയ സംഘടനകളിൽ പെട്ടവരാണ്. ഹൈദരാബാദിൽ നടന്ന ഭീകരാക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ സെൻട്രൽ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്‌തു.