മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം(Mumbai Terror Attack) നടന്നിട്ട് ഇന്നേക്ക് പതിനഞ്ച് വർഷം. രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഭീകരാക്രമണ പരമ്പരകൾ നടക്കുന്നത് 2008 നവംബർ 26 നാണ്. ലഷ്‌കർ ഇ തൊയ്ബ എന്ന ഭീകരസംഘടനയുമായി ബന്ധമുള്ള പത്ത് തീവ്രവാദികള്‍ നടത്തിയ ആക്രമണം ഇന്ത്യയുടെ ചരിത്രത്തിൽ മറക്കാനാവാത്ത മുറിവാണ് സൃഷ്ടിച്ചത്.
അറുപത് മണിക്കൂറോളം നീണ്ട ആക്രമണം: നഗരത്തിലുടനീളം ഒന്നിലധികം സ്ഥലങ്ങൾ ലക്ഷ്യമിട്ടായിരുന്നു അറുപത് മണിക്കൂറോളം നീണ്ട ആക്രമണം നടന്നത്. രാത്രിയിൽ മുംബൈ നഗരം ഉറങ്ങാനൊരുങ്ങുമ്പോഴാണ് ആക്രമണം ആരംഭിച്ചത്. താജ്‌മഹൽ പാലസ് ഹോട്ടൽ, ഒബ്റോയ് ട്രിഡന്‍റ് ഹോട്ടൽ, ഛത്രപതി ശിവജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ, നരിമാൻ ഹൗസ്, പ്രശസ്‌ത കഫേയായ ലിയോപോൾഡ് തുടങ്ങി മുംബൈ നഗരത്തിന്‍റെ ഹ്യദയഭാഗത്തുള്ള തിരക്കേറിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്.
മുംബൈ എന്ന മഹാനഗരത്തിന്‍റെ ആത്മാവിന് നേര്‍ക്കുണ്ടായ ആക്രമണമായിരുന്നു അത്. തോക്കുകളും ഗ്രനേഡുകളും കൊണ്ട് സായുധരായ ഭീകരർ അഴിഞ്ഞാടി. ഇന്ത്യൻ ആർമി ആക്രമിക്കപ്പെട്ട സ്ഥലങ്ങൾ പിടിച്ചെടുക്കുന്നത് വരെ നീണ്ടുനിന്ന ഭീകരതയിൽ സുരക്ഷ ഉദ്യോഗസ്ഥരും പൗരന്മാരും അടക്കം 160ൽ അധികം നിരപരാധികൾ കൊല ചെയ്യപ്പെട്ടു. ഒട്ടനവധി പേർക്ക് പരിക്കേറ്റു.
രാജ്യം വിറങ്ങലിച്ച ആക്രമണത്തിനിടയിലും ധീരതയുടെയും ത്യാഗത്തിന്‍റെയും ഐക്യദാർഢ്യത്തിന്‍റെയും കഥകൾ പറയാനുണ്ടായിരുന്നു മുംബൈക്ക്. സുരക്ഷാസേന തങ്ങളുടെ ജീവൻ പോലും പണയപ്പെടുത്തി ഭീകരരെ നേരിടാനും പൗരന്മാരെ സംരക്ഷിക്കാനും കാണിച്ച ധൈര്യം മാതൃകാപരമായിരുന്നു. സാധാരണ വ്യക്തികൾ പോലും ധൈര്യം കൈവിടാതെ തീവ്രവാദത്തിനെതിരെ നിലകൊണ്ടു.