മുംബൈ:മുംബൈയിൽ വ്യാജ മയക്കുമരുന്ന് കേസിൽ എൻ.സി.പി നേതാവിനെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ചു പേർ അറസ്‌റ്റിൽ. അജു എന്ന അബ്‌ദുൾ അജീജ് ഷെയ്‌ഖ്, ലഹരി വിരുദ്ധ സംഘടനയുടെ ചെയർപേഴ്‌സൺ ആസിഫ് സർദാർ, നബി ഷെയ്‌ഖ്, ജാഫർ ഷെയ്‌ഖ് എന്നിവരാണ് അറസ്റ്റിലായത്.
വ്യാജ മയക്കുമരുന്ന് കേസിൽ എൻ.സി.പി നേതാവിനെ ഉൾപ്പെടുത്താൻ ശ്രമം; അഞ്ചു പേർ അറസ്‌റ്റിൽ - വ്യാജ മയക്കുമരുന്ന് കേസ്
അജു എന്ന അബ്‌ദുൾ അജീജ് ഷെയ്‌ഖ്, ലഹരി വിരുദ്ധ സംഘടനയുടെ ചെയർപേഴ്‌സൺ ആസിഫ് സർദാർ, നബി ഷെയ്‌ഖ്, ജാഫർ ഷെയ്‌ഖ് എന്നിവരാണ് അറസ്റ്റിലായത്.

നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി(എൻസിപി) സെക്രട്ടറി വിജയ് കോലിയുടെ കാറിനുള്ളിൽ അദ്ദേഹമറിയാതെ മയക്കുമരുന്ന് വെക്കാന്‍ ശ്രമിച്ചതിനാണ് മുംബൈ പൊലീസിന്‍റെ ആന്‍റി നാർകോട്ടിക്‌സ് സെൽ ഇവരെ അറസ്‌റ്റ് ചെയ്തത്. പ്രതികളിലൊരാളായ അബ്‌ദുൾ അജീജ് ഷെയ്‌ഖ്, ടാർഡിയോ പ്രദേശത്ത് അനധികൃത ചേരികൾ നിർമിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിജയ് കോലി ഇതിനെ എതിർക്കുകയും ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനിൽ പരാതിപ്പെടുകയും ചെയ്തു. തുടർന്ന് അബ്‌ദുൾ മറ്റുള്ള പ്രതികൾക്ക് കൈക്കൂലി നൽകി വിജയ് കോലിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ജനുവരി ഒൻപതിന് 150 ഗ്രാം മെഫെഡ്രോൺ (എംഡി) കൈവശം വച്ച കേസിൽ അയ്യാസ് മാണ്ഡവിവാലയെന്നയാളെ അറസ്‌റ്റ് ചെയ്തതോടെയാണ് ഇയാളെ വിജയ് കോലിയുടെ കാറിൽ മയക്കുമരുന്ന് ഒളിപ്പിച്ചുവെക്കാന്‍ ചുമതലപ്പെടുത്തിയ കാര്യം പുറത്തറിയുന്നത്.