കേരളം

kerala

ETV Bharat / bharat

സോഷ്യലിസത്തിന്‍റെ 'നേതാജി'; രാഷ്‌ട്രീയ 'അഖാറ'യില്‍ പയറ്റിത്തെളിഞ്ഞ മുലായം

അന്തരിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും രാഷ്‌ട്രീയത്തിലെ ചില സുപ്രധാന നിമിഷങ്ങളും

By

Published : Oct 10, 2022, 7:38 PM IST

Mulayam Singh Yadav  National Politics v  Netaji  Samajwadi Party  നേതാജി  മുലായം  സമാജ്‌വാദി പാര്‍ട്ടി  മുലായം സിംഗ്  ഗുസ്‌തി താരം  റാം മനോഹര്‍ ലോഹ്യ  ചരൺ സിങ്ങിന്‍റെ ഭാരതീയ ക്രാന്തി ദൾ  Mulayam Singh Yadav and National Politics
സോഷ്യലിസത്തിന്‍റെ 'നേതാജി'; രാഷ്‌ട്രീയ 'അഖാറ'യില്‍ പയറ്റിത്തെളിഞ്ഞ സമാജ്‌വാദിയുടെ മുലായം

ലക്‌നൗ (ഉത്തര്‍പ്രദേശ്):സമാജ്‌വാദി പാർട്ടി സ്ഥാപകന്‍, രാഷ്‌ട്ര തന്ത്രജ്ഞന്‍, ഗുസ്‌തി താരം തുടങ്ങി പതിറ്റാണ്ടുകളോളം ദേശീയ രാഷ്‌ട്രീയത്തിന്‍റെ ചാലകശക്തിയായി നിന്ന മുലായം സിംഗ് യാദവിന്‍റെ വിയോഗം ദേശീയ രാഷ്‌ട്രീയത്തില്‍ വരുത്തിയ വിടവ് ചെറുതല്ല. ഉത്തര്‍ പ്രദേശ് എന്ന സംസ്ഥാനത്തിനുമപ്പുറം ഇന്ത്യയൊട്ടാകെ അദ്ദേഹത്തെ അടയാളപ്പെടുത്തിയത് രാഷ്‌ട്രീയത്തിലെ പരിചയസമ്പത്ത് തന്നെയായിരുന്നു. പരിശീലനം സിദ്ധിച്ച ഗുസ്‌തിക്കാരനായ മുലായത്തെ 'അഖാറ'യില്‍ മാത്രമല്ല വ്യക്തമായ നിലപാടുകള്‍ കൊണ്ട് രാഷ്‌ട്രീയ ഗോദയിലും അത്രവേഗത്തില്‍ പരാജയപ്പെടുത്താന്‍ ആര്‍ക്കുംതന്നെ കഴിഞ്ഞിട്ടുമില്ല.

അഖിലേഷ് യാദവ് മത്സരിക്കുന്ന തെറഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന മുലായം

ഉത്തർപ്രദേശിലെ ഏറ്റവും ശക്തമായ രാഷ്‌ട്രീയ വിഭാഗത്തിന് ജന്മം നൽകി അനുയായികൾക്കിടയില്‍ നേതാജിയായി മാറുകയായിരുന്നു അദ്ദേഹം. 1992 ൽ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള പ്രചരണങ്ങള്‍ അതിന്‍റെ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാപിച്ച് ഹിന്ദി ഹൃദയഭൂമിയില്‍ ഹിന്ദുത്വ രാഷ്‌ട്രീയത്തിന്‍റെ വളര്‍ച്ചയെ നിയന്ത്രിച്ചതില്‍ നര്‍ണായകമായത് മുലായത്തിന്‍റെ ഇടപെടലുകള്‍ തന്നെയായിരുന്നു. പൊതുജനങ്ങളുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധം പ്രതികൂലികള്‍ ഉള്‍പ്പടെ പലരും എടുത്തുപറഞ്ഞതുമാണ്.

മുലായം സിംഗ് യാദവ് റാലിക്കിടെ വോട്ടര്‍മാരോട് സംസാരിക്കുന്നു

1939 നവംബർ 22 ന് ഉത്തർപ്രദേശിലെ ഇറ്റാവയ്ക്കടുത്തുള്ള സൈഫായിയിലെ ഒരു കർഷകകുടുംബത്തിലാണ് മുലായം സിംഗിന്‍റെ ജനനം. പത്ത് തവണ എംഎല്‍എയായും മെയിൻപുരി, അസംഗഢ് എന്നിവിടങ്ങളിൽ നിന്നായി ഏഴുതവണ എംപിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്ന് തവണ മുഖ്യമന്ത്രിയായും (1989-91, 1993-95, 2003-07), 1996-98 കാലഘട്ടത്തില്‍ പ്രതിരോധ മന്ത്രിയായുമെത്തിയ മുലായത്തെ ഒരുവേള പ്രധാനമന്ത്രി പദത്തിലേക്ക് പോലും അനുയോജ്യനായി കാണപ്പെട്ടിരുന്നു.

അമ്പെയ്‌ത്ത് പരിശീലന കേന്ദ്രത്തിലെത്തിയ മുലായം

റാം മനോഹര്‍ ലോഹ്യ എന്ന സോഷ്യലിസ്‌റ്റ് നേതാവില്‍ ആകൃഷ്‌ടനായി രാഷ്‌ട്രീയ പ്രവേശനം നടത്തി അദ്ദേഹം സോഷ്യലിസ്‌റ്റ് മൂല്യങ്ങളില്‍ വിട്ടുവീഴ്‌ചക്ക് തയ്യാറായിരുന്നില്ല. 2017ല്‍ മകന്‍ അഖിലേഷ് യാദവിന് പാര്‍ട്ടിയുടെ നേതൃസ്ഥാനം കൈമാറി മാറിനിന്നപ്പോഴും അദ്ദേഹം സമാജ്‌വാദി പാര്‍ട്ടിയുടെ 'പ്രിയപ്പെട്ട നേതാവായി' തന്നെ തുടര്‍ന്നു. ഒരു പരിധിവരെ യാദവ വോട്ടുകളെ വിഘടിക്കാതെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ പ്രധാനപങ്ക് വഹിച്ചതും മുലായം എന്ന ഒറ്റപ്പേര് തന്നെയായിരുന്നു.

മുന്‍ രാഷ്‌ട്രപതി എപിജെ അബ്‌ദുല്‍ കലാമിനൊപ്പം

സോഷ്യലിസ്‌റ്റ് പ്രസ്ഥാനങ്ങളെപ്പോലെ ഭിന്നിച്ചും ലയിച്ചും തന്നെയായിരുന്നു മുലായത്തിന്‍റെയും മുന്നോട്ടുപോക്ക്. റാം മനോഹര്‍ ലോഹ്യയുടെ സംയുക്ത സോഷ്യലിസ്‌റ്റ് പാർട്ടി, ചരൺ സിങ്ങിന്‍റെ ഭാരതീയ ക്രാന്തി ദൾ, ഭാരതീയ ലോക്ദൾ, സമാജ്‌വാദി ജനതാ പാർട്ടി എന്നീ പാർട്ടികളായും മുലായം കൈകൊടുത്തു. തുടര്‍ന്ന് 1992 ലാണ് തന്‍റെ സമാജ്‌വാദി പാര്‍ട്ടിക്ക് അദ്ദേഹം രൂപം നല്‍കുന്നത്.

മുലായം സിംഗ് യാദവും മകന്‍ അഖിലേഷ് യാദവും. ഒരു പഴയകാല ചിത്രം

യു.പിയില്‍ ബിജെപിയെ എതിര്‍ക്കുന്നുവെന്ന് പറയുമ്പോഴും 2019 ല്‍ മുലായം സിംഗ് യാദവ് ലോക്‌സഭയില്‍ നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിച്ചിരുന്നു. എന്തിനേറെ ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ചേർന്ന് ഒരു കോൺഫെഡറേഷൻ രൂപീകരിക്കണമെന്ന ആശയത്തിന്‍റെ വക്താവ് കൂടിയായിരുന്നു അദ്ദേഹം.

സോഷ്യലിസത്തിന്‍റെ 'നേതാജി'; രാഷ്‌ട്രീയ 'അഖാറ'യില്‍ പയറ്റിത്തെളിഞ്ഞ സമാജ്‌വാദിയുടെ മുലായം

അതേസമയം ഒരു ശരാശരി രാഷ്‌ട്രീയക്കാരന്‍റേതുപോലെ നാക്കുപിഴകളും, വിവാദങ്ങളും മുലായത്തെ ചുറ്റിപ്പറ്റിയുമുണ്ടായിരുന്നു. 2014 ല്‍ നടന്ന ഒരു റാലിയില്‍ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനെതിരെ 'ആണ്‍കുട്ടികളാകുമ്പോള്‍ തെറ്റുപറ്റാം' എന്ന പ്രസ്‌താവന ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പാര്‍ട്ടി അണികളെ അഭിവാദ്യം ചെയ്യുന്ന മുലായം. മകന്‍ അഖിലേഷ് യാദവ് സമീപം

വിദ്യാർത്ഥി യൂണിയൻ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും പൊളിറ്റിക്കൽ സയൻസ് ബിരുദം നേടിയ ശേഷം ഒരു ഇന്‍റർ കോളജിൽ പഠിപ്പിക്കുകയും ചെയ്യുന്നതിനിടെ 1967 ലാണ് മുലായം ആദ്യമായി എംഎൽഎ ആകുന്നത്. ജസ്വന്ത്നഗറില്‍ നിന്ന് തുടര്‍ന്ന് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ മറ്റ് പ്രതിപക്ഷ നേതാക്കളെ പോലെ ജയില്‍ ജീവിതവും അനുഭവിച്ചിട്ടുണ്ട്. പിന്നീട് ലോക്‌ദളിന്‍റെ സംസ്ഥാന അധ്യക്ഷനായും പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഒരു വിഭാഗത്തിന്റെ തലവനായും അദ്ദേഹം മാറി. 1990-ൽ ബാബറി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നത്തിനിടെ സമാജ്‌വാദി പാര്‍ട്ടി സ്ഥാപിച്ചതും, ന്യൂനപക്ഷങ്ങളുടെ സഖ്യകക്ഷിയായി മാറാന്‍ തുടങ്ങിയതും, തുടര്‍ന്ന് യുപിയുടെ അനിഷേധ്യനായ നേതാവായി മാറിയതുമെല്ലാം തുടര്‍ക്കഥ.

ABOUT THE AUTHOR

...view details