മൈസൂർ : മൈസൂർ മണ്ടക്കള്ളിയിലെ വിമാനത്താവളത്തിൽ ലേസർ ലൈറ്റ് ഉപയോഗിച്ച് ബുദ്ധിമുട്ടുണ്ടാക്കി അജ്ഞാതർ. രാത്രി ലാൻഡിങ്ങിനും ടേക്ക് ഓഫിനിടെയും ഇടയിലാണ് പൈലറ്റുമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ഒരു സംഘം ലേസർ ലൈറ്റ് ഉപയോഗിച്ചത്. സംഭവത്തെ തുടർന്ന് മൈസൂർ വിമാനത്താവള അധികൃതർ പൊലീസിൽ പരാതി നൽകി (Mysore airport officials have complained to the police).
മൈസൂർ മേഖലയിലെ പൈലറ്റുമാർ കഴിഞ്ഞ ഒരു മാസമായി ലേസർ ലൈറ്റ് ഉണ്ടാക്കുന്ന പ്രശ്‌നം സ്റ്റേഷൻ ഡയറക്‌ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ലാൻഡിങ്ങിന്‍റെയും ടേക്ക് ഓഫിന്‍റെയും ഇടയിലാണ് അക്രമികൾ ലേസർ വെളിച്ചം കത്തിക്കുന്നത്. ഇത് പൈലറ്റുമാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയിൽ പറയുന്നു.
വിപണിയിൽ സുലഭമായി ലഭിക്കുന്ന ഹൈ-റെസല്യൂഷൻ ബ്ലൂ ലേസർ ലൈറ്റാണ് പൈലറ്റുമാരെ ബുദ്ധിമുട്ടിക്കുന്നതിനായി അക്രമികൾ ഉപയോഗിക്കുന്നത്. ഇത് പൈലറ്റുമാർക്ക് മുന്നോട്ടുള്ള കാഴ്‌ച നഷ്‌ടപ്പെടുത്തുകയും, കണ്ണുകൾ തുറക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യും. ഇതാണ് പൈലറ്റുമാര്‍ നേരിടുന്ന പ്രധാന പ്രശ്‍നം. റൺവേയുടെ ഇരുവശത്തു നിന്നും ഈ പ്രശ്‍നം നേരിടുന്നതായും പൈലറ്റുമാർ പറയുന്നു. വീടുകളുടെ മുകൾ നിലയിൽ നിന്ന് വിനോദത്തിനായി ആരെങ്കിലും ഇത്തരം പ്രവർത്തികൾ ചെയ്യുന്നതാണോ അതോ മനപ്പൂർവം ചെയ്യുന്നതാണോ എന്ന് വ്യക്തമല്ല.
'ഇത്തരം പ്രവർത്തി ശിക്ഷാർഹമായ കുറ്റമാണ്. പ്രശ്‌നമുണ്ടാക്കുന്നവർക്ക് ഒരുപക്ഷെ അറിവില്ലായിരിക്കാം. അതിനാൽ അനിവാര്യമായും അധികൃതർ പൊതുജനങ്ങളിൽ ബോധവത്‌കരണം നടത്താൻ തുടങ്ങിയിട്ടുണ്ട്. കൂടാതെ ഇത്തരത്തിൽ പുറന്തള്ളുന്ന ലേസർ ലൈറ്റ് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കണം' - മൈസൂർ എയർപോർട്ട് അതോറിറ്റി ഡയറക്‌ടർ ജെ ആർ അനൂപ് ആവശ്യപ്പെട്ടു.
Also read: ടോക്കിയോയില്‍ വിമാനത്താവളത്തിൽ കൂട്ടിയിടി; വിമാനത്തിന് തീപിടിച്ചു, 5 മരണം, യാത്രക്കാർ സുരക്ഷിതർ