ബെംഗളൂരു (കർണാടക): വിമാനത്തില്‍ യാത്രക്കാരന്‍ ജീവനക്കാരോട് മോശമായി പെരുമാറിയതായി പരാതി. രാജസ്ഥാനിലെ ജയ്‌പൂരിൽ നിന്ന് കർണാടകയിലെ ബെംഗളൂരുവിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരൻ മദ്യലഹരിയിലായിരുന്നുവെന്നും ജീവനക്കാരോട് മോശമായി പെരുമാറിയെന്നുമാണ് പരാതി (Misbehaving with crew aboard IndiGo flight). പലതവണ മുന്നറിയിപ്പ് നൽകിയിട്ടും യാത്രക്കാരൻ മോശമായി പെരുമാറുകായായിരുന്നു.
വിമാനകമ്പനി അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു.കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌ത ശേഷമാണ് 32 കാരനായ യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇൻഡിഗോയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് ഓഫീസർ കൂട്ടിച്ചേർത്തു.
അതേസമയം 6E 556 വിമാനത്തിലെ യാത്രക്കാരൻ മദ്യലഹരിയിലായിരുന്നുവെന്നും പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അയാൾ ജീവനക്കാരോട് മോശമായി പെരുമാറിയെന്നും ഇൻഡിഗോ ഉദ്യോഗസ്ഥര്‍ പ്രസ്‌താവനയിൽ പറഞ്ഞു. കൂടുതൽ നിയമനടപടികൾക്കായി യാത്രക്കാരനെ പൊലീസിന് കൈമാറി. മറ്റ് യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും എയർലൈൻ പറഞ്ഞു.
മോശമായി പെരുമാറുകയും വിമാനത്തിലെ ശേഷിക്കുന്ന യാത്രക്കാർക്ക് പ്രശ്‌നമുണ്ടാക്കുകയും ചെയ്യുന്ന യാത്രക്കാർക്കെതിരെ എയർലൈൻസ് കർശന നടപടി ആരംഭിച്ചിട്ടുണ്ട്. പ്രത്യേകിച്ചും, അമിതമായി മദ്യപിച്ച ശേഷം വിമാനയാത്രയ്ക്കിടെ ശല്യം സൃഷ്‌ടിക്കുന്ന യാത്രക്കാരെ നിയന്ത്രിക്കാൻ കൂടുതൽ ജാഗ്രത പുലർത്തുന്നു.
വിമാനത്തിൽ നടിയ്‌ക്ക് നേരെ മോശം പെരുമാറ്റം: മുബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനയാത്രയിൽ സഹയാത്രികൻ അപമര്യാദയോടെ പെരുമാറിയെന്ന് യുവ നടിയുടെ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. നെടുമ്പാശ്ശേരി പൊലീസിൽ നടി ഇമെയിൽ വഴി നൽകിയ പരാതിയെ തുടർന്ന് നടിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ നടി അവശ്യപ്പെട്ടു. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ നൽകാൻ തയ്യാറാണെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
വിമാനത്തിലെ 12C സീറ്റിൽ ഇരുന്ന ഒരു യാത്രക്കാരൻ സീറ്റിന്‍റെ സ്ഥാനം സംബന്ധിച്ച് യുക്തിയില്ലാതെ തർക്കം ആരംഭിക്കുകയും അപമര്യാദയോടെ പെരുമാറുകയും, ശരീരത്തിൽ സ്‌പർശിച്ചതായും പരാതിയിൽ ആരോപിക്കുന്നു. മുബൈ കൊച്ചി എയർ ഇന്ത്യ വിമാനത്തിന്‍റെ യാത്ര രേഖകൾ ഉൾപ്പെടെ പരാതിയോടൊപ്പം നടി സമർപ്പിച്ചിട്ടുണ്ട്. സമൂഹ മാധ്യമത്തിലുടെ നടി തന്നെയാണ് തനിക്കുണ്ടായ ദുരനുഭവം പങ്കു വെച്ചത്.
മദ്യപിച്ചെത്തിയ സഹയാത്രികൻ വിമാനയാത്രക്കിടെ ശല്യപ്പെടുത്തിയതായാണ് നടി ആരോപിച്ചത്. യാത്രക്കിടെ തന്നെ സംഭവം എയർ ഹോസ്റ്റസിനോട് റിപ്പോർട്ട് ചെയ്‌തിട്ടും, ടേക്ക്ഓഫിന് തൊട്ടുമുമ്പ് മറ്റൊരു സീറ്റിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് അവർ ചെയ്‌തതെന്നും. കൊച്ചി എയർപോർട്ടിൽ ഇറങ്ങിയ ശേഷം പ്രശ്‌നം എയർപോർട്ട് അധികൃതരെയും എയർലൈൻ അധികൃതരെയും അറിയിക്കുകയും അവർ തന്നെ എയർപോർട്ടിലെ പൊലീസ് എയ്‌ഡ് പോസ്റ്റിൽ പരാതി നൽകാൻ നിർദ്ദേശിക്കുകയായിരുന്നെന്നും നടി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.
ALSO READ:'വിമാനയാത്ര നിരക്ക് വർധനയുണ്ടായാൽ മൂകസാക്ഷിയാകാറില്ല'; ഹൈക്കോടതിയില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍