ജോധ്പൂർ (രാജസ്ഥാൻ) : 14 വയസുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ രണ്ട് സഹോദരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജോധ്‌പൂരിലെ ഭഗത് കോത്തി പൊലീസാണ് സഹോദരങ്ങളായ ബൽവീർ സിങ്, ചൈൽ സിങ് എന്നിവർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്. അതേസമയം പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
പൊലീസ് പറയുന്നതിങ്ങനെ :പ്രതിയായ ബൽവീർ സിങ്ങുമായി പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നു. ബൽവീർ സിങ് നടക്കാനായി വരുന്ന പാർക്കിൽ പെണ്‍കുട്ടി ബാഡ്‌മിന്‍റണ്‍ പരിശീലിക്കാൻ എത്തിയിരുന്നു. ഇത് വഴിയാണ് ഇരുവരും പരസ്‌പരം പരിചയത്തിലായത്. പരിചയപ്പെട്ടതിന് പിന്നാലെ ഇരുവരും സോഷ്യൽ മീഡിയ വഴി ചാറ്റ് ചെയ്യുകയും സൗഹൃദം ദൃഢമാക്കുകയും ചെയ്‌തു.
ഇതിനിടെ പ്രതിയായ ബൽവീർ പെണ്‍കുട്ടിയിൽ നിന്ന് അത്യാവശ്യ കാര്യത്തിനെന്ന് പറഞ്ഞ് കുറച്ച് പണം കടം വാങ്ങി. എന്നാൽ ഏറെ നാളായിട്ടും ബൽവീർ പണം തിരികെ നൽകിയില്ല. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇയാൾ പല കാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി ബൽവീർ പണം നൽകുന്നില്ല എന്നും പണം തിരികെ വാങ്ങി നൽകണം എന്നും ഇയാളുടെ സഹോദരനായ ചൈൽ സിങിനോട് ആവശ്യപ്പെട്ടു.
തുടർന്ന് ചൈൽ സിങ് പെണ്‍കുട്ടിയെ ഒരു കഫേയിലേക്ക് വിളിച്ചു വരുത്തുകയും സഹോദരനൊപ്പം ഇരുന്ന് ചർച്ച ചെയ്‌ത് പണം തിരികെ നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു. ഇതിനിടെ പെണ്‍കുട്ടിക്ക് ഇയാൾ മദ്യം നൽകുകയും പെണ്‍കുട്ടി ബോധരഹിതയാവുകയും ചെയ്‌തു. പിന്നാലെ ബൽവീറും, ചൈൽ സിങും ചേർന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവർ പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു.