കേരളം

kerala

ഭാര്യയെ കൊലപ്പെടുത്തി, 2 വയസുള്ള കുഞ്ഞിനെ മൃതദേഹത്തിനടുത്ത് ഉപേക്ഷിച്ചു ; ശേഷം ജീവനൊടുക്കി യുവാവ്

By PTI

Published : Jan 2, 2024, 4:12 PM IST

Ghaziabad Murder : കൊലപാതകത്തിന് ശേഷം രണ്ടുവയസുള്ള കുഞ്ഞിനെ മൃതദേഹത്തോടൊപ്പം മുറിക്കുള്ളില്‍ പൂട്ടിയിട്ടു

man kills wife  suicide jumb to death  ഭാര്യയെ കൊലപ്പെടുത്തി  ആത്മഹത്യ
man kills wife locks 2 year old son with body jumps to death from metro station

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് മെട്രോ സ്റ്റേഷന്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി (Man kills wife). ഡിഎല്‍എഫ് ഫേസ് 3 ഏരിയയിലെ അപ്പാര്‍ട്ട്മെന്‍റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഗൗരവ് ശര്‍മയാണ് കൗശാംബി മെട്രോ സ്റ്റേഷനില്‍ മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 10.30ഓടെ മെട്രോ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ തന്നെ ഇയാള്‍ മെട്രോ സ്റ്റേഷനില്‍ എത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപ്പാര്‍ട്ട്മെന്‍റില്‍വച്ച് ഭാര്യ ലക്ഷ്‌മി റാവത്തിനെ കൊലപ്പെടുത്തിയ ശേഷം ഇവിടെയെത്തുകയായിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം. ഇയാള്‍ കുട്ടിയെ അമ്മയുടെ മൃതദേഹത്തിനടുത്ത് ഉപേക്ഷിച്ച് വീടുപൂട്ടി കടന്നുകളയുകയായിരുന്നു.

കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍ക്കാര്‍ ഫ്ളാറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. അയാള്‍ വന്ന് നോക്കുമ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഗുരുഗ്രാം പൊലീസ് ഇവരുടെ അപ്പാര്‍ട്ട്മെന്‍റില്‍ എത്തുമ്പോള്‍ രണ്ടുവയസുള്ള കുട്ടി അമ്മയുടെ മൃതദേഹത്തിനരികെ കരഞ്ഞുകൊണ്ടിരിക്കുന്നതാണ് കണ്ടത്.

മൂര്‍ച്ചയുള്ള ആയുധം കൊണ്ട് യുവതിയുടെ കഴുത്ത് അറുത്തതായും കല്ലുകൊണ്ട് തലയില്‍ ഇടിച്ചെന്നും വ്യക്തമാണ്. മകനെയും കല്ലുകൊണ്ട് ഇടിച്ചിട്ടുണ്ട്. ഇവരുടെ ഫോണ്‍ ടോയ് ലറ്റില്‍ നിന്ന് ലഭിച്ചു. ഗൗരവിന്‍റെ ഫോണ്‍ നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു. ആറ് മാസം മുമ്പാണ് ഈ കുടുംബം ഈ അപ്പാര്‍ട്ട്മെന്‍റില്‍ താമസം തുടങ്ങിയത്.

മെട്രോ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ റെയിലിങ്ങിനോട് ചേര്‍ന്ന് നില്‍ക്കുന്നത് കാണാം. പിന്നീട് അത് മറികടന്ന് താഴേക്ക് ചാടുന്നതും വ്യക്തമായിട്ടുണ്ട്. ജനവാസ മേഖലയോട് ചേര്‍ന്നുള്ള മെട്രോ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

30 വയസുകാരനായ ഗൗരവ് ശര്‍മ ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് അനുമാനമെങ്കിലും അതിലേക്ക് നയിച്ചിരിക്കാവുന്ന കാരണങ്ങളെക്കുറിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. കൊലപാതകത്തിന് തൊട്ടുമുമ്പ് ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നതായി റിപ്പോര്‍ട്ടുണ്ട്. യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഭര്‍ത്താവിനായി പൊലീസ് തെരച്ചില്‍ തുടങ്ങിയിരുന്നു.

തുടര്‍ന്ന് ഗുരുഗ്രാമില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ മെട്രോ സ്റ്റേഷനില്‍ ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് പിന്നാലെയെത്തി. ശേഷം പൊലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സാഹചര്യ തെളിവുകളില്‍ നിന്ന് മനസിലാവുന്നതെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കുഞ്ഞിനെ ആദ്യം തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് ഡല്‍ഹി സഫ്‌ദര്‍ ജംഗ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെയും ബന്ധുക്കള്‍ക്ക് കൈമാറി.

Also Read:സംശയം, ഭാര്യയെ കൊന്ന് തേയിലത്തോട്ടത്തില്‍ തള്ളി, ഇരുപത് ദിവസത്തിന് ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

ദമ്പതിമാര്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നുള്ളവരാണ്. മൂന്ന് വര്‍ഷം മുമ്പ് വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം ആയിരുന്നു ഇവരുടേത്. ഗൗതം ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഈയിടെ ഇയാളുടെ ജോലി നഷ്ടപ്പെട്ടതായാണ് വിവരം. സംഭവത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്നും ഉടന്‍ തന്നെ കാരണങ്ങള്‍ കണ്ടെത്താനാകുമെന്നും എസിപി വിശാല്‍ കൗശിക് പറഞ്ഞു.

ABOUT THE AUTHOR

...view details