ന്യൂഡൽഹി : 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചത് രാഹുൽ ഗാന്ധിയെ (Rahul Gandhi) ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്. ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളും (Arvind Kejriwal) തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും (Mamata Banerjee) രാഹുൽ ഗാന്ധിയെ ഒഴിവാക്കാന്‍ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ (Mallikarjun Kharge name proposed as PM face) ഇന്ത്യൻ ബ്ലോക്കിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുകയായിരുന്നുവെന്നും ഗിരിരാജ് സിങ് (Giriraj Singh) ആരോപിച്ചു.
രാജ്യത്തെ ആദ്യ ദളിത് പ്രധാനമന്ത്രി എന്ന നിലയിലേക്ക് ഉയര്‍ത്തിക്കാണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മമതയും കെജ്‌രിവാളും ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചത്. എന്നാൽ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ആദ്യം വിജയിക്കുകയും സഖ്യത്തിന്‍റെ ശക്തി വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യമെന്നും മറ്റെല്ലാം പിന്നീട് തീരുമാനിക്കാമെന്നുമാണ് ഖാര്‍ഗെ മറുപടി നല്‍കിയത്.
'രാഹുൽ ഗാന്ധി ഉള്ളപ്പോൾ ഖാർഗെജി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകില്ലെന്ന് കെജ്‌രിവാളിനും മമത ബാനർജിക്കും അറിയാം. രാഹുൽ ഗാന്ധിയെ മത്സരത്തിൽ നിന്ന് പുറത്താക്കാൻ ഇരുവരും കെണിയൊരുക്കുകയാണ്'- ഗിരിരാജ് സിങ് പറഞ്ഞു. അതേസമയം രാജ്യത്തിന്‍റെ പുരോഗതി തടയാനാണ് പ്രതിപക്ഷമായ ഇന്ത്യ ബ്ലോക്കിലെ ഘടകകക്ഷികൾ യോഗം ചേർന്നതെന്നായിരുന്നു കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയുടെ പ്രതികരണം.