കേരളം

kerala

കൊന്ന് തള്ളാൻ മടിയില്ലാത്ത മാഫിയ തലവൻ, വിജയം മാത്രം കൊയ്‌ത രാഷ്‌ട്രീയക്കാരൻ, ഉമേഷ് പാല്‍ വധത്തോടെ അടിപതറി; അതിഖിന്‍റെ കഥ ഇങ്ങനെ

By

Published : Apr 16, 2023, 1:09 PM IST

രാഷ്‌ട്രീയക്കാരന്‍റെ കുപ്പായത്തിൽ നിന്ന് ഒരു മാഫിയ ഡോണിലേക്ക് അതിഖ് അഹമ്മദ് വളർന്നത് ദ്രുതഗതിയിലായിരുന്നു. ഒടുക്കം സ്വന്തം മകന്‍റെയും സഹോദരന്‍റെയും മരണത്തിലേക്ക് വരെ നയിച്ച അതിഖ് അഹമ്മദ് എന്ന ഗുണ്ട നേതാവിന്‍റെ കഥ സിനിമയെ വെല്ലുന്നതാണ്

Atiq Ahmed rose as a politician but fell as a gangster  ഉമേഷ് പാൽ കൊലപാതകം  അറിയാം അതിഖ് അഹമ്മദിനെ  അതിഖ് അഹമ്മദ്  അഹമ്മദ് എന്ന ഗുണ്ടാ നേതാവ്  ഉത്തർപ്രദേശ് നിയമസഭയിൽ എംഎൽഎ  ഉമേഷ് പാൽ കൊലപാതകം  അതിഖ് ഉമേഷ് പാലുമായി ഒത്തുതീർപ്പിന് ശ്രമിച്ചു  അതിഖ് മകൻ അസദ്
അതിഖ് അഹമ്മദ്

പ്രയാഗ്‌രാജ്: ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ, അലഹബാദ് വെസ്‌റ്റ് അസംബ്ലി മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ച് തവണ വിജയിച്ച് റെക്കോർഡ് നേടിയ ആളാണ് അതിഖ് അഹമ്മദ്. രാഷ്‌ട്രീയക്കാരന്‍റെ കുപ്പായത്തിൽ നിന്ന് ഒരു മാഫിയ ഡോണിലേക്ക് അതിഖ് അഹമ്മദ് വളർന്നത് ദ്രുതഗതിയിലായിരുന്നു. ഒടുക്കം സ്വന്തം മകന്‍റെയും സഹോദരന്‍റെയും മരണത്തിലേക്ക് വരെ നയിച്ച അതിഖ് അഹമ്മദ് എന്ന ഗുണ്ട നേതാവിന്‍റെ ജീവിതം സിനിമ കഥയെ പോലും വെല്ലുന്നതാണ്.

1989ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച അതിഖ് ഉത്തർപ്രദേശ് നിയമസഭയിൽ എംഎൽഎയായി. രണ്ടര പതിറ്റാണ്ടിലേറെ നിയമസഭാംഗമായി തുടർന്ന അദ്ദേഹം ഫൂൽപൂർ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് വിജയിച്ച് പാർലമെന്‍റിലുമെത്തി. എന്നാൽ ശോഭനമായ രാഷ്‌ട്രീയ ജീവിതം തുടരാൻ അതിഖിന് കഴിഞ്ഞില്ല. ഉമേഷ് പാൽ വധത്തോടെ അതിഖിന്‍റെ തലവര തന്നെ മാറുകയായിരുന്നു.

അതിഖിന്‍റെ അടി തെറ്റിച്ച ഉമേഷ് പാൽ കൊലപാതകം: അഭിഭാഷകനായ ഉമേഷ് പാൽ, 2005 ലെ ബിഎസ്‌പി എംഎൽഎ രാജു പാൽ വധക്കേസിലെ മുഖ്യ സാക്ഷിയായിരുന്നു. അതിഖിന്‍റെ ആവശ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 2006 ഫെബ്രുവരി 28-ന് തന്നെ തട്ടിക്കൊണ്ടുപോയതായി ഉമേഷ് പാൽ പൊലീസിന് മൊഴി നൽകിയിരുന്നു. തന്‍റെ കന്നി തെരഞ്ഞെടുപ്പിൽ അലഹബാദ് (വെസ്റ്റ്) അസംബ്ലി സീറ്റിൽ വിജയിച്ച് ഏതാനും മാസങ്ങൾക്ക് ശേഷം, മുൻ എംപി അതിഖ് അഹമ്മദിന്‍റെ ഇളയ സഹോദരൻ ഖാലിദ് അസിമിനെ പരാജയപ്പെടുത്തി നിയമസഭാംഗമായ രാജു പാൽ കൊല്ലപ്പെട്ടു.

തന്‍റെ രാഷ്‌ട്രീയ ഭാവിക്ക് കേസ് അരോചകമായി മാറിയപ്പോൾ, അതിഖ് ഉമേഷ് പാലുമായി ഒത്തുതീർപ്പിന് ശ്രമിച്ചു. കൂടാതെ സാക്ഷി മൊഴി പിൻവലിക്കാൻ നിർബന്ധിക്കുകയും ചെയ്‌തു. എന്നാൽ അതിഖിന്‍റെ ഭീഷണികൾക്ക് വഴങ്ങാതെ ഉമേഷ് പാൽ ഉറച്ചുനിന്നതെടെ അഭിഭാഷകനെ ഇല്ലാതാക്കാൻ അതിഖ് മകൻ അസദിനോട് പറയുകയായിരുന്നു.

അതിഖിന്‍റെ മറ്റ് രണ്ട് ആൺമക്കൾ ഇതിനകം തന്നെ വിവിധ കുറ്റകൃത്യങ്ങൾക്ക് ജയിലിലാണ്. ഇതേ സമയത്ത് അതിഖിന്‍റെ സഹോദരൻ അഷ്‌റഫും ജയിലിലായിരുന്നു. ഈ വർഷം ഫെബ്രുവരി 24 ന് അതിഖിന്‍റെ മൂന്നാമത്തെ മകൻ അസദും കൂട്ടാളികളും ചേർന്ന് പ്രയാഗ്‌രാജിൽ വച്ച് പട്ടാപ്പകൽ ഉമേഷ് പാലിനെ വെടിവച്ചു കൊന്നു. കൊലപാതകത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ രാജ്യത്തെ മുഴുവൻ ഞെട്ടിച്ചു. ഉമേഷ് പാലിന് സുരക്ഷ ഒരുക്കുകയായിരുന്ന രണ്ട് പോലീസുകാരും വെടിവയ്പ്പി‌ൽ കൊല്ലപ്പെട്ടു. തുടർന്ന് യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) ഏപ്രിൽ 13 ന് ഝാൻസിയിൽ നടന്ന ഏറ്റുമുട്ടലിൽ അസദിനെയും കൂട്ടാളിയെയും വധിച്ചു.

രണ്ട് ദിവസത്തിന് ശേഷം ഏപ്രിൽ 15 ന്, അസദിന്‍റെ മൃതദേഹം പ്രയാഗ്‌രാജിൽ സംസ്‌കരിച്ച അതേ ദിവസം തന്നെ രാത്രി 10 മണിയോടെ അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും മൂന്നംഗ സംഘം കൊലപ്പെടുത്തി. സ്വന്തം നേട്ടത്തിനായി മക്കളെ ഗുണ്ടകളാക്കിയ അതിഖ് അഹമ്മദിന്, തന്‍റെ മകനെ സംരക്ഷിക്കാനായി ഒന്നും ചെയ്യാൻ സാധിക്കാതെ നിസഹായനായി നോക്കി നിൽക്കേണ്ടി വന്നു. സ്വന്തം മകന്‍റെ അന്ത്യ കർമങ്ങളിൽ പങ്കെടുക്കാൻ പോലും അതിഖിന് സാധിച്ചില്ല. ഒടുക്കം മകന്‍റെ ദുരവസ്ഥ തന്നെ അതിഖിനും വന്നു ചേർന്നു.

അതിഖിന്‍റെ മറ്റ് രണ്ട് ആൺമക്കൾ ഇപ്പോഴും ജയിലിൽ കഴിയുകയാണ്. ഇയാൾ 100-ലധികം ക്രിമിനൽ കേസുകളിലും സഹോദരൻ അഷ്‌റഫ് 57-ലധികം ക്രിമിനൽ കേസുകളിലും പ്രതികളാണ്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായും (ഇന്‍റർ സർവീസസ് ഇന്‍റലിജൻസ്), ലഷ്‌കർ ഇ ത്വയ്ബ പോലുള്ള ഭീകര സംഘടനകളുമായും അതിഖ് അഹമ്മദിന് ബന്ധമുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഡ്രോണുകളും ഇടനിലക്കാരും മുഖേന പഞ്ചാബ് വഴി പാക്കിസ്ഥാനിൽ നിന്ന് അതിഖിന്‍റെ സംഘത്തിന് ആയുധങ്ങൾ ലഭിച്ചതായി പൊലീസ് പറയുന്നു. അതിഖിന്‍റെ മരണത്തോടെ ഒരു മാഫിയ സംഘത്തിന്‍റെ അടിവേരാണ് ഇളകിയത്.

ABOUT THE AUTHOR

...view details