ചെന്നൈ: വിവാഹം ഒരു വ്യക്തിയുടെ മൗലികാവകാശമാണ് എന്ന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ഇന്ത്യന്‍ വംശജനും അമേരിക്കന്‍ പൗരനുമായ യുവാവിനെ ഓണ്‍ലൈന്‍ മാര്‍ഗം വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കന്യാകുമാരി സ്വദേശി നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്‍റെ നിരീക്ഷണം. ഓണ്‍ലൈനിലൂടെ ഇരുവര്‍ക്കും വിവാഹം ചെയ്യാനുള്ള അനുമതിയും കോടതി നല്‍കി.
വിവാഹം ചെയ്യാനുള്ള അവകാശം ഒരു വ്യക്തിയുടെ മൗലികാവകാശമാണ്. ഈ അവകാശം ഫലവത്താകുന്ന തരത്തിൽ വേണം 1954ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്‌ടിലെ വകുപ്പുകള്‍ 12, 13 എന്നിവ വ്യാഖ്യാനിക്കാനെന്ന് റിട്ട് ഹർജി പരിഗണിച്ച ശേഷം ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ പറഞ്ഞു. മൂന്ന് സാക്ഷികളുടെ സാന്നിധ്യത്തിൽ വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം നടത്തുന്നതിന് സൗകര്യമൊരുക്കാൻ സബ് രജിസ്‌ട്രാർക്ക് കോടതി നിർദേശം നൽകി.
'സ്‌പെഷ്യല്‍ മാര്യേജ് നിയമത്തിലെ വകുപ്പ് 12 (2) പ്രകാരം, കക്ഷികൾ തെരഞ്ഞെടുക്കുന്ന ഏത് രൂപത്തിലും വിവാഹം നടത്താനാകും. ഇവിടെ കക്ഷികൾ ഓൺലൈൻ മാര്‍ഗമാണ് തെരഞ്ഞെടുത്തത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്‌ക്കനുസരിച്ച് നിയമങ്ങളിലും മാറ്റമുണ്ടാകും, ഇവിടെ കക്ഷികളുടെ തെരഞ്ഞെടുപ്പ് അതിനാല്‍ തന്നെ നിയമപരമാണ്, ' ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ നിരീക്ഷിച്ചു.
ഓണ്‍ലൈന്‍ വിവാഹത്തിനായി റിട്ട് ഹര്‍ജി:വീഡിയോ കോൺഫറൻസിലൂടെ അമേരിക്കന്‍ പൗരനായ രാഹുൽ എൽ മധു എന്നയാളുമായി തന്‍റെ വിവാഹം നടത്താന്‍ കന്യാകുമാരി സബ് രജിസ്‌ട്രാർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വാസ്‌മി സുദർശിനി പി.എൻ എന്ന യുവതിയാണ് മദ്രാസ് ഹൈക്കോടതിയില്‍ റിട്ട് ഹർജി നല്‍കിയത്. 1954ലെ സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യണമെന്നും വിവാഹ രേഖ നൽകണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടിരുന്നു. രണ്ട് കക്ഷികളും ഇന്ത്യൻ പൗരന്മാര്‍ ആയിരിക്കേണ്ട ആവശ്യമില്ലെന്ന് കോടതി വിധിച്ചു.