വിദിഷ:മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ ഓടുന്നതിനിടെ കുഴൽക്കിണറിൽ വീണ ഏഴുവയസുകാരൻ ലോകേഷ് അഹിര്‍വാര്‍ മരിച്ചു. കൃഷിപ്പാടത്ത് ഉപയോഗശൂന്യമായി കിടന്ന കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. 24 മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവില്‍ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെയാണ് മരണം സംബന്ധിച്ച ഡോക്‌ടറുടെ ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്.
കുട്ടിയെ പുറത്തെടുത്ത ഉടനെ സംഭവ സ്ഥലത്ത് സമീപം സജ്ജീകരിച്ചിരുന്ന ആംബുലൻസിൽ കുട്ടിയെ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുട്ടി മരിച്ചതായി ഡോക്‌ടർമാർ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
സഹായമായി നാല് ലക്ഷം പ്രഖ്യാപിച്ചു:ലോകേഷിന്‍റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.തങ്ങള്‍ അശ്രാന്തപരിശ്രമം നടത്തിയെങ്കിലും അവനെ രക്ഷിക്കാനായില്ല. കുട്ടിയുടെ ആത്മാവിന് ശാന്തി ലഭിക്കാനും കുടുംബാംഗങ്ങൾക്ക് ഈ വേർപാട് താങ്ങാനുള്ള ശക്തി നൽകാനും ദൈവത്തോട് പ്രാര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഏഴുവയസുകാരന്‍റെ ബന്ധുക്കൾക്ക് നാല് ലക്ഷം ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ രക്ഷിക്കാൻ പരമാവധി പരിശ്രമിച്ച എൻഡിആർഎഫ്, എസ്‌ഡിആർഎഫ് ടീമുകൾക്കും രക്ഷാപ്രവർത്തനത്തിൽ നേതൃത്വം നല്‍കിയ തദ്ദേശ സ്വയംഭരണ വകുപ്പിനും മുഖ്യമന്ത്രി നന്ദി അറിയിച്ചു. മധ്യപ്രദേശിലെ ലാറ്റേരി തഹസിലിലാണ് സംഭവം.
കുട്ടി 43 അടി താഴ്‌ചയിൽ അകപ്പെട്ടതിനാല്‍ ചൊവ്വാഴ്‌ച രാത്രി വരെ പുറത്തെടുക്കാൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സമാന്തരമായി 35 അടി കുഴിയെടുത്തിരുന്നു. വിവരം ലഭിച്ചയുടൻ ജില്ല ഭരണകൂടം, പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത പ്രവർത്തനമാണ് നടന്നത്.
വീണത് കൃഷിപ്പാടത്തെ കുഴല്‍ക്കിണറില്‍:ജില്ല കലക്‌ടർ ഉമാശങ്കർ ഭാർഗവ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) ഹർഷൽ ചൗധരി എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികളും രക്ഷാപ്രവർത്തനങ്ങളും വിലയിരുത്തിയിരുന്നു. ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെയാണ് ഏഴുവയസുകാരൻ ലോകേഷ് കുഴല്‍ക്കിണറില്‍ വീണത്. കൃഷിപ്പാടത്തിന് സമീപം കളിക്കുകയായിരുന്ന ലോകേഷ് കുരങ്ങുകള്‍ എത്തിയതോടെ പ്രദേശത്ത് നിന്നും സുഹൃത്തുക്കള്‍ക്കും സഹോദരന്മാര്‍ക്കുമൊപ്പം ഓടുകയുണ്ടായി. ഇതിനിടെയാണ് കൃഷി ആവശ്യത്തിനായി സജ്ജീകരിച്ച രണ്ടടി വീതിയും 60 അടി താഴ്‌ചയുമുള്ള കുഴൽക്കിണറിലേക്ക് ലോകേഷ് പതിച്ചത്.
ALSO READ|മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ ഏഴുവയസുകാരനായി രക്ഷപ്രവര്‍ത്തനം ഊര്‍ജിതം
കുഴല്‍ക്കിണര്‍ മൂടാതെ വച്ചതാണ് അപകടത്തിന് ഇടയാക്കിയത്. മല്ലി കൃഷി ചെയ്യുന്ന പാടത്തെ കുഴല്‍ക്കിണര്‍ നിലവില്‍ വെള്ളം ലഭിക്കാത്ത സാഹചര്യത്തെ തുടര്‍ന്ന് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. പൈപ്പ് ഉപയോഗിച്ച് കുട്ടിക്ക് ഓക്‌സിജൻ ലഭ്യമാക്കിയിരുന്നു. ലോകേഷിനെ രക്ഷിക്കാൻ സമാന്തരമായി കുഴിയെടുത്തുള്ള രക്ഷാപ്രവർത്തനം അഞ്ച് ജെസിബി ഉപയോഗിച്ചാണ് നടത്തിയത്.
ലോകേഷ് കുഴൽക്കിണറിൽ വീഴുന്നത് കണ്ട കുട്ടികള്‍ ഉടന്‍ തന്നെ ആളുകളെ അറിയിച്ചതോടെയാണ് രക്ഷപ്രവര്‍ത്തനം ആരംഭിച്ചത്. സംഭവത്തിന് ശേഷം പ്രദേശത്ത് ആളുകൾ തടിച്ചുകൂടിയത് രക്ഷപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.