കേരളം

kerala

By

Published : Aug 19, 2022, 5:10 PM IST

ETV Bharat / bharat

മന്ത്രിയുടെ ഔദ്യോഗിക യോഗങ്ങളില്‍ ലാലു പ്രസാദിന്‍റെ മരുമകന്‍, നിതീഷ് കുമാര്‍ സര്‍ക്കാറിനെതിരെ ബിജെപി

അടുത്തടുത്ത ദിവസങ്ങളില്‍ നടന്ന മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗങ്ങളിലാണ് മിസ ഭാരതിയുടെ ഭര്‍ത്താവായ ശൈലേഷ് കുമാർ പങ്കെടുത്തത്

നിതീഷ് കുമാര്‍ സര്‍ക്കാറിന് വിമര്‍ശനവുമായി ബിജെപി
നിതീഷ് കുമാര്‍ സര്‍ക്കാറിന് വിമര്‍ശനവുമായി ബിജെപി

പട്‌ന :ബിഹാറില്‍ അധികാരത്തില്‍ വന്ന നിതീഷ് കുമാറിന്‍റെ പുതിയ സര്‍ക്കാറിന് കല്ലുകടിയായി ഔദ്യോഗിക യോഗത്തില്‍ ലാലു പ്രസാദ് യാദവിന്‍റെ മരുമകന്‍ ശൈലേഷ് കുമാറിന്‍റെ സാന്നിധ്യം. അടുത്തടുത്ത ദിവസങ്ങളില്‍ നടന്ന മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗങ്ങളിലാണ് ഇദ്ദേഹം പങ്കെടുത്തത്. പ്രസാദിന്‍റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് കഴിഞ്ഞ ദിവസമാണ് വനം പരിസ്ഥിതി മന്ത്രിയായി ചുമതലയേറ്റത്.

തേജ് പ്രതാപ് വിളിച്ച മന്ത്രിയുടേയും വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പിന്നിലെ നിരയില്‍ സഹോദരീഭര്‍ത്താവായ ശൈലേഷ് ഇരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. രാജ്യസഭ എംപിയും ലാലു പ്രസാദ് യാദവിന്‍റെ മകളുമായ മിസ ഭാരതിയുടെ ഭര്‍ത്താവാണ് ശൈലേഷ് കുമാർ. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സാഹോദരീ ഭര്‍ത്താവിന് അധികാരം നല്‍കി തേജ് പ്രതാപ് യാദവ് മന്ത്രിസ്ഥാനത്ത് തുടരുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്ത് എത്തി.

മന്ത്രി തന്‍റെ അധികാരങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കിയെന്നും ഇത് ജനാധിപത്യത്തിന്‍റെ ലംഘനമാണെന്നുമാണ് ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദിയുടെ വിമര്‍ശനം. വീഡിയോ പ്രകാരം ജൂലൈ 17 ന് മന്ത്രി എന്ന നിലയിൽ യാദവ് പങ്കെടുത്ത ഉദ്യോഗസ്ഥരുടെ ആദ്യ യോഗത്തിലായിരുന്നു സഹോദരീ ഭര്‍ത്താവിന്‍റെ സാന്നിധ്യം. ഒരു ദിവസത്തിന് ശേഷം കുമാർ വീണ്ടും മലിനീകരണ നിയന്ത്രണ ബോർഡിന്റെ യോഗത്തിലും പങ്കെടുത്തു. ഈ യോഗത്തില്‍ മന്ത്രിയുടെ അടുത്തായിരുന്നു ഇരിപ്പിടം.

തേജ് പ്രതാപ് യാദവ് എക്കാലത്തും നെഗറ്റീവ് വാര്‍ത്തകളിലാണ് ഇടം പിടിച്ചതെന്നും ബിജെപി വിമര്‍ശിച്ചു. ഇത്തരത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ യാതൊരു അധികാരവും ഇല്ലാത്തയാള്‍ പങ്കെടുത്തതില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.

Also Read: സ്വാതന്ത്ര്യദിനത്തില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്ന പ്രഖ്യാപനവുമായി നിതീഷ്, ചരിത്രപരമെന്ന് പുകഴ്‌ത്തി തേജസ്വി

സംസ്ഥാനത്ത് ജംഗിൾ രാജ് തിരിച്ചുവരുമെന്ന ഭയം തങ്ങള്‍ക്കുണ്ടെന്നും പാര്‍ട്ടി ആരോപിച്ചു. സംസ്ഥാനത്തെ മന്ത്രിമാരില്‍ പലരും ക്രമിനല്‍ കേസുകളുള്ളവരാണ്. സംസ്ഥാന ഭരണത്തില്‍ ആര്‍ജെഡിയും ലാലു പ്രസാദ് യാദവും പിടിമുറുക്കുന്നതിന്‍റെ തുടക്കമാണ്, സുപ്രധാന യോഗങ്ങളിലെ ശൈലേഷ് കുമാറിന്‍റെ സാന്നിധ്യമെന്നും സുശീല്‍ കുമാര്‍ മോദി ആരോപിച്ചു.

ABOUT THE AUTHOR

...view details