തിരുവനന്തപുരം : മത നിന്ദയ്ക്കുള്ള ശിക്ഷ തലവെട്ടലാണെന്ന് മദ്രസകളില്‍ കുട്ടികളെ പഠിപ്പിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍. ഉദയ്‌പൂർ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ വിവാദ പരാമര്‍ശം. ഉദയ്‌പൂരിൽ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും ഗവർണർ പ്രതികരിച്ചു.
ഇതുപോലെയുള്ളവ എതിര്‍ക്കപ്പെടുക തന്നെ വേണം. ഇത്തരം നയങ്ങള്‍ ഇസ്ലാമിന്‍റേത് അല്ല. മദ്രസകളില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കണം.
തലയറുക്കുന്നതാണോ തങ്ങള്‍ക്ക് നേരെയുള്ള നടപടികളിലെ മറുപ്രവൃത്തി എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്ന് നോക്കേണ്ടതുണ്ട്. ഇതാണ് നിയമം എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോയെന്നും പരിശോധിക്കണം.
മതനിയമങ്ങള്‍ എഴുതിയത് മനുഷ്യനാണ്, ഖുര്‍ആനില്‍ ഉള്ളത് അല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മദ്രസ പഠനം അല്ല കുട്ടികള്‍ക്ക് നല്‍കേണ്ടത്. പൊതു പാഠ്യപദ്ധതിയില്‍ അടിസ്ഥാനമായ വിദ്യാഭ്യാസം നൽകണം.
14 വയസ് വരെ പ്രാഥമിക വിദ്യാഭ്യാസം കിട്ടേണ്ടത് കുട്ടികളുടെ അവകാശം ആണ്. 14 വയസ് വരെ പ്രത്യേക പഠനം കുട്ടികള്‍ക്ക് നല്‍കേണ്ടതില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.