മംഗളൂരു: ഹിന്ദുത്വ അജണ്ട പരിഗണിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കി ബിജെപിക്കെതിരെ പോര്‍മുഖം തുറന്ന് ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്. ഹിന്ദുത്വ അജണ്ടയില്‍ നിന്ന് ബിജെപി മാറിയെന്നും അതിനാല്‍ ബിജെപിയെ തിരുത്താന്‍ കര്‍ണാടകയില്‍ തെരഞ്ഞെുപ്പ് രംഗത്തേക്ക് താനും ശ്രീരാമസേനയും തയ്യാറെടുക്കുന്നതായും ഇന്ന് ഉഡുപ്പിയില്‍ മാധ്യമങ്ങളോടായി പ്രമോദ് മുത്തലിക് പ്രതികരിച്ചു. സംസ്ഥാന നിയമസഭയിൽ ഹൈന്ദവ ശബ്‌ദത്തെ പ്രതിനിധീകരിക്കാൻ താന്‍ ആഗ്രഹിക്കുന്നുവെന്നും സ്ഥാനാർഥിത്വവും മണ്ഡലവും ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
'ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതില്‍ ബിജെപി പരാജയം'; കര്‍ണാടകയില്‍ ബിജെപിക്കെതിരെ മത്സരിക്കുമെന്നറിയിച്ച് ശ്രീരാമസേന തലവന്‍ - ഉഡുപ്പി
ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടുവെന്നും ഹിന്ദു പ്രവർത്തകരെ തരംതാഴ്ത്താൻ ശ്രമിച്ച കോൺഗ്രസിന്‍റെ അതേ നിലപാട് തന്നെയാണ് ബിജെപിക്കുമുള്ളതെന്നും അറിയിച്ച് കര്‍ണാടകയില്‍ ബിജെപിക്കെതിരെ മത്സരിക്കുമെന്ന് ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്
!['ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതില്‍ ബിജെപി പരാജയം'; കര്‍ണാടകയില്‍ ബിജെപിക്കെതിരെ മത്സരിക്കുമെന്നറിയിച്ച് ശ്രീരാമസേന തലവന്‍ Karnataka Srirama sena Bjp Bjp sidelined Hindutva Agenda Hindutva Agenda Pramod muthalik Karnataka election ഹിന്ദുത്വ അജണ്ഡ ഹിന്ദു ബിജെപി കര്‍ണാടക ശ്രീരാമസേന തലവന്‍ സേന പ്രമോദ് മുത്തലിക് മെംഗളൂരു മന്ത്രി ഉഡുപ്പി കാര്‍ക്കള](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17241170-thumbnail-3x2-fghjkl.jpg)
എട്ടോളം നിയമസഭ മണ്ഡലങ്ങളിൽ തങ്ങള്‍ സര്‍വേ നടത്തിയെന്നും ഇതില്‍ താന്‍ മത്സരിക്കുന്ന മണ്ഡലം ഉടന്‍ തന്നെ തീരുമാനിക്കുമെന്നും പ്രമോദ് മുത്തലിക് പറഞ്ഞു. തനിക്കും മറ്റ് ശ്രീരാമസേന പ്രവര്‍ത്തകര്‍ക്കുമെതിരെ കള്ളക്കേസ് ചുമത്തിയതിന് പിന്നില്‍ നിലവിലെ സംസ്ഥാന ഊർജ മന്ത്രി വി സുനിൽ കുമാറാണെന്ന് അദ്ദേഹം ആരോപിച്ചു. മാത്രമല്ല എല്ലായ്‌പ്പോഴും ഹിന്ദു പ്രവർത്തകരെ തരംതാഴ്ത്താൻ ശ്രമിച്ച കോൺഗ്രസിന്‍റെ അതേ നിലയില്‍ തന്നെയാണ് ബിജെപിയും ഉള്ളതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതേസമയം മന്ത്രി വി സുനിൽ കുമാർ പ്രതിനിധീകരിക്കുന്ന ഉഡുപ്പി ജില്ലയിലെ കാർക്കളയില്‍ തന്നെ പ്രമോദ് മുത്തലിക് ജനവിധി തേടുമെന്ന അഭ്യൂഹവും പരക്കുന്നുണ്ട്.
കാര്‍ക്കളയെ കൂടാതെ ശൃംഗേരി, ബെലഗാവി സൗത്ത്, ധാർവാഡ്, ടെർഡാൽ, ജാംഖണ്ഡി (ബാഗൽകോട്ട്) എന്നീ മണ്ഡലങ്ങളും തെരഞ്ഞെടുപ്പിൽ മത്സരത്തിനായി പരിഗണിക്കുന്നുണ്ടെന്നും പ്രമോദ് മുത്തലിക് പറഞ്ഞു. നൂറുകണക്കിന് ഹിന്ദു പ്രവർത്തകരെ 'റൗഡി ഷീറ്റര്‍' എന്ന് മുദ്രകുത്തി പൊലീസ് ജയിലിലടച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഹൈന്ദവ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നിലപാട് മാറ്റാന്‍ ബിജെപി സർക്കാർ തയ്യാറായില്ലെങ്കിൽ ഭൂരിപക്ഷ ഹിന്ദുക്കളുടെ പിന്തുണ അവർക്ക് നഷ്‌ടമാകുമെന്നുള്ള മുന്നറിയിപ്പും നല്‍കി.