ബെംഗളൂരു: നിര്‍ബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ പത്ത് വര്‍ഷം വരെ തടവ് ഉള്‍പ്പടെ കടുത്ത വ്യവസ്ഥകളുള്ള ബില്ലുമായി കര്‍ണാടക. വിവാദ മതപരിവർത്തന നിരോധന ബിൽ തിങ്കളാഴ്‌ച കർണാടക മന്ത്രിസഭ അംഗീകരിച്ചു. ചൊവ്വാഴ്‌ച ബില്‍ നിയമസഭയിൽ അവതരിപ്പിച്ചേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുന്നതിനാൽ മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനങ്ങളെക്കുറിച്ച് ഔദ്യോഗിക വിശദീകരണമുണ്ടായില്ല. ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷ പാർട്ടികളും ക്രൈസ്‌തവ സംഘടനകളും നേരത്തെ രംഗത്തെത്തിയിരുന്നു.
'കർണാടക മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബിൽ, 2021' എന്ന് പേരിട്ടിരിക്കുന്ന ബില്‍ പ്രകാരം ദുർവ്യാഖ്യാനം, ബലപ്രയോഗം, വഞ്ചന, സ്വാധീനം, നിർബന്ധം, വിവാഹം എന്നിവയിലൂടെ ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് തടയുന്നു.
മത പരിവര്‍ത്തനം നടത്തുന്നവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയുമാണ് ശിക്ഷ. പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, എസ്‌സി/എസ്‌ടി വിഭാഗത്തിലുള്ളവര്‍ എന്നിവരെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നവര്‍ക്ക് മൂന്ന് മുതൽ പത്ത് വർഷം വരെ തടവും 50,000 രൂപയിൽ കുറയാത്ത പിഴയും ലഭിക്കും.