കേരളം

kerala

ETV Bharat / bharat

'കേസന്വേഷണങ്ങളില്‍ വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമ പരിരക്ഷയില്ല' ; ഉത്തരവുമായി ഡൽഹി കോടതി

രാജ്യത്തെ നിയമപ്രകാരം വാര്‍ത്താ ഉറവിടം വെളിപ്പെടുത്തുന്നതിൽ മാധ്യമപ്രവർത്തകർക്ക് ഇളവ് അനുവദിച്ചിട്ടില്ലെന്ന് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അഞ്ജനി മഹാജൻ

By

Published : Jan 19, 2023, 12:38 PM IST

CBI court delhi  Journalists  Journalists disclosing their sources  court order against journalists  ഡൽഹി സിബിഐ കോടതി  ഡൽഹി കോടതി  സിബിഐ കോടതി  മാധ്യമ പ്രവര്‍ത്തകര്‍ ഉറവിടം വെളിപ്പെടുത്തണം  വാർത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന് കോടതി  കോടതി നിർദേശം മാധ്യമപ്രവർത്തനം  മാധ്യമപ്രവർത്തകർക്ക് കോടതി നിർദേശം  ഡൽഹി റൂസ് അവന്യൂ ജില്ല കോടതി
ഡൽഹി കോടതി

ന്യൂഡൽഹി : ക്രിമിനല്‍ കേസുകളില്‍ അന്വേഷണത്തിന്‍റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാധ്യമപ്രവര്‍ത്തകര്‍ വാർത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന് സിബിഐ കോടതി. അന്വേഷണ ഏജൻസികൾക്ക് മുൻപാകെ വാർത്തയുടെ ഉറവിടം വെളിപ്പെടുത്താതിരിക്കാനുള്ള നിയമ പരിരക്ഷ രാജ്യത്തെ നിയമങ്ങളിൽ മാധ്യമപ്രവർത്തകർക്ക് അനുവദിക്കപ്പെട്ടിട്ടില്ലെന്നുമാണ് ഉത്തരവ്. ഡൽഹി റൂസ് അവന്യൂ ജില്ല കോടതി ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (സിഎംഎം) അഞ്ജനി മഹാജന്‍റേതാണ് നിരീക്ഷണം.

ക്രിമിനല്‍ നടപടി ചട്ട പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരവും ഏതൊരു വ്യക്തിയോടും ക്രിമിനല്‍ കേസ് അന്വേഷണവുമായി സഹകരിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി. വ്യാജരേഖ ചമച്ച കേസിൽ അന്വേഷണം പൂർത്തിയാക്കാൻ കഴിയില്ലെന്ന് കാണിച്ച് സിബിഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

മുലായം സിംഗ് യാദവിനും കുടുംബാംഗങ്ങൾക്കുമെതിരായ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് 2009 ഫെബ്രുവരി 9ന്, അതായത് സുപ്രീം കോടതിയിൽ കേസ് വാദം കേൾക്കുന്നതിന് ഒരു ദിവസം മുമ്പ് ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാൽ ചിലർ ഏജൻസിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കാൻ വ്യാജ രേഖകൾ കെട്ടിച്ചമച്ചതാണെന്നാരോപിച്ച് സിബിഐ ഇതില്‍ കേസ് രജിസ്റ്റർ ചെയ്‌തു.

എന്നാൽ വിഷയത്തിൽ പലതവണ ആവശ്യപ്പെട്ടിട്ടും മാധ്യമപ്രവർത്തകർ രേഖകളുടെ ഉറവിടം വെളിപ്പെടുത്താൻ വിസമ്മതിച്ചതിനാൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സിബിഐ കോടതിയെ കഴിഞ്ഞദിവസം അറിയിക്കുകയായിരുന്നു. ഈ റിപ്പോർട്ടാണ് നിര്‍ണായക നിരീക്ഷണത്തോടെ കോടതി തള്ളിയത്. ആവശ്യമായ വിവരങ്ങൾ നൽകാന്‍ മാധ്യമങ്ങളോട് നിർദേശിക്കാൻ സിബിഐക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.

അന്വേഷണം അതിന്‍റെ യുക്തിസഹമായ നിഗമനത്തിലെത്തിയിട്ടില്ല. അതിനാൽ മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്യണം. മാധ്യമപ്രവർത്തകര്‍ക്ക് അവരുടെ സ്രോതസ്സുകളിൽ നിന്ന് വ്യാജരേഖകൾ ലഭിച്ചതിനെ കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.

ക്രിമിനൽ ഗൂഢാലോചനയ്‌ക്ക് തെളിവില്ലെന്ന് സിബിഐ: മുലായം സിങ് യാദവിന്‍റെയും കുടുംബാംഗങ്ങളുടെയും അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താൻ 2007 മാർച്ചിൽ സുപ്രീം കോടതി സിബിഐയോട് നിർദേശിച്ചിരുന്നു. അതുപ്രകാരം 2007 മാർച്ച് 5ന് അന്വേഷണമാരംഭിച്ചു. തുടര്‍ന്ന് 2007 ഒക്ടോബർ 26ന് അവസാനിപ്പിക്കുകയും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കി മുദ്രവച്ച രണ്ട് കവറുകളിലായി സുപ്രീം കോടതിയിൽ സമർപ്പിക്കുകയും ചെയ്‌തു.

തുടർന്ന്, 2009 ഫെബ്രുവരി 9ന്, അതായത് ഷെഡ്യൂൾ ചെയ്‌ത ഹിയറിംഗിന് ഒരു ദിവസം മുമ്പ്, അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നവയെന്ന തരത്തില്‍ ചില രേഖകള്‍ കാണിച്ചുകൊണ്ട് മാധ്യമ സ്ഥാപനങ്ങൾ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും സംപ്രേഷണം ചെയ്യുകയുമുണ്ടായി. 2008 - 2009 കാലയളവിൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ഗൂഢാലോചനയിൽ ഏർപ്പെട്ടതായും സിബിഐ ഉദ്യോഗസ്ഥരുടെ സല്‍പ്പേരിന് കോട്ടം വരുത്താൻ വ്യാജരേഖ ചമച്ചതായും സിബിഐ ആരോപിക്കുന്നു. എന്നാല്‍ വ്യാജരേഖകളുടെ ഉറവിടം കണ്ടെത്താത്തതിനാൽ ആരാണത് സൃഷ്ടിച്ചതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അതിനാൽ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ മതിയായ വിവരങ്ങളും തെളിവുകളും ലഭ്യമായില്ലെന്നും സിബിഐ ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ABOUT THE AUTHOR

...view details