ലഖ്‌നൗ : സുഹൃത്തിന്‍റെ വീട്ടിൽ വിരുന്നിനെത്തിയ പ്ലസ് ടു വിദ്യാർഥിയെ സഹപാഠികളായ രണ്ട് പേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ഗാസിപൂരിലെ സെന്‍റ് പീറ്റേഴ്‌സ് സ്‌കൂളിലെ വിദ്യാർഥിയായ ആകാശ് കാശ്യപ് (19) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. വിരുന്നിനിടെ സുഹൃത്തായ അഭയ്‌യുമായി 1000 രൂപയെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചത്.
കഴിഞ്ഞ ശനിയാഴ്‌ച (ജൂൺ 17) ഗോമതി നഗറിലെ സുഹൃത്തായ അവ്‌നീഷിന്‍റെ വീട്ടിലായിരുന്നു വിരുന്ന് നടത്തിയിരുന്നത്. ആകാശിനെ കൂടാതെ അഭയ് പ്രതാപ് സിങ്, ദേവാൻഷ്, ജയ് എന്നിവരാണ് പാർട്ടിയിൽ പങ്കെടുത്തിരുന്നത്. ഇതിനിടെ അഭയ് ആകാശിനോട് 1000 രൂപ ആവശ്യപ്പെടുകയും ഈ പണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ആരംഭിക്കുകയും ചെയ്‌തു. മറ്റുള്ള സുഹൃത്തുക്കൾ ചേർന്ന് തർക്കം രമ്യതയിലെത്തിച്ചെങ്കിലും കുറച്ച് സമയത്തിന് ശേഷം പ്രകോപിതനായ അഭയ് കത്തിയെടുത്ത് ആകാശിനെ പലതവണ കുത്തുകയായിരുന്നു.
12 തവണ കുത്തേറ്റ ആകാശിനെ സുഹൃത്തുക്കൾ ചേർന്ന് ലോഹ്യ ആശുപത്രിയിൽ എത്തിച്ചു. അവിടെവച്ച് വിദ്യാർഥിയുടെ നില ഗുരുതരമായപ്പോൾ ഡോക്‌ടർമാർ വിദഗ്‌ദ ചികിത്സക്കായി കെജിഎംയു ട്രോമ സെന്‍ററിലേക്ക് റഫർ ചെയ്‌തു. അവിടെ ചികിത്സയിലിരിക്കെയാണ് ആകാശ് മരിച്ചത്.
വിദ്യാർഥിയുടെ പിതാവായ ജഗദീഷിന്‍റെ പരാതിയിൽ സുഹൃത്തുക്കളായ അഭയ് പ്രതാപ് സിങ്, ദേവാൻഷ് എന്നിവർക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവം നടത്തിയ രണ്ടു പ്രതികളും ഒളിവിലാണ്. കേസിലെ പ്രധാന പ്രതിയായ അഭയ് പ്രതാപ് സിങ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ലഖിംപൂർ സ്വദേശിയായ ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. അന്വേഷണത്തിനായി മൂന്ന് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.