കേരളം

kerala

'ഓപ്പറേഷൻ കാവേരി'യിൽ ഇൻഡിഗോയും; 231 ഇന്ത്യക്കാർ ജിദ്ദയിൽ നിന്ന് ന്യൂഡൽഹിയിലേക്ക്

By

Published : Apr 29, 2023, 7:18 AM IST

Updated : Apr 29, 2023, 9:45 AM IST

ജിദ്ദയിൽ നിന്ന് 231 പേരുമായി ഇൻഡിഗോ വിമാനം ന്യൂഡൽഹിയിലേക്ക് പുറപ്പെട്ടു. 2,100 ഇന്ത്യക്കാരെ ഇതിനോടകം ജിദ്ദയിൽ എത്തിച്ചുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.

Operation Kaveri  IndiGo joins Operation Kaveri  Operation Kaveri IndiGo  IndiGo Operation Kaveri  Jeddah  sudan  sudan clashes  v muraleedharan  arindam bagchi  ins tarkash  ഓപ്പറേഷൻ കാവേരി  ഓപ്പറേഷൻ കാവേരി ഇൻഡിഗോ  ജിദ്ദ  സുഡാൻ  സുഡാൻ കലാപം  വി മുരളീധരൻ  അരിന്ദം ബാഗ്‌ചി
ഓപ്പറേഷൻ കാവേരി

ജിദ്ദ (സൗദി അറേബ്യ): സുഡാനിൽ നിന്ന് ഒഴിപ്പിച്ച 231 ഇന്ത്യക്കാരുമായി ജിദ്ദയിൽ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട് ഇൻഡിഗോ വിമാനം. ഓപ്പറേഷൻ കാവേരിയിൽ ഇൻഡിഗോയും ഭാഗമായി എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ അറിയിച്ചു. 'ഓപ്പറേഷൻ കാവേരി'യുടെ ഭാഗമായി ഇതുവരെ 2,100 ഇന്ത്യക്കാരെ ജിദ്ദയിൽ എത്തിച്ചതായി വി മുരളീധരൻ വ്യക്തമാക്കി.

'ഓപ്പറേഷൻ കാവേരി പ്രകാരം സംഘർഷം രൂക്ഷമായ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യത്തിൽ പങ്കെടുക്കാൻ എയർലൈൻസ് നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഇൻഡിഗോ ഓപ്പറേഷൻ കാവേരിയിൽ ചേർന്നു. ജിദ്ദയിൽ നിന്ന് 231 പേരുമായി വിമാനം ന്യൂഡൽഹിയിലേക്ക് തിരിച്ചു. ഏകദേശം 1600 പേർ ഇതിനോടകം ഇന്ത്യയിലെത്തി. ദൗത്യം തുടരുകയാണ്' -വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ട്വീറ്റ് ചെയ്‌തു. സുഡാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ ദൗത്യത്തെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഇൻഡിഗോ വ്യക്തമാക്കി.

അതേസമയം, പോർട്ട് സുഡാനിൽ നിലയുറപ്പിച്ചിരിക്കുന്ന ഐഎൻഎസ് സുമേധ 300 യാത്രക്കാരുമായി ജിദ്ദയിലേക്ക് തിരിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു. ഐഎൻഎസ് സുമേധയുടെ 13-ാമത്തെ ബാച്ചാണ് ജിദ്ദയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. തലസ്ഥാനമായ ഖാർത്തൂമിലും പടിഞ്ഞാറൻ ഡാർഫൂർ മേഖലയിലും നടക്കുന്ന അക്രമങ്ങൾക്കിടയിൽ വെടിനിർത്തൽ നീട്ടാൻ സുഡാൻ സൈന്യവും അർധസൈനിക ദ്രുതകർമ സേനയും (ആര്‍എസ്‌എഫ്) ധാരണയായതിനെ തുടർന്നാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ശക്തമാക്കിയത്. ഇന്ത്യൻ എയർഫോഴ്‌സ് സി-130 ജെ 135 യാത്രക്കാരുള്ള 10, 11 ബാച്ചുകളെ പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിലേക്ക് ഒഴിപ്പിച്ചു.

Also Read :ഓപ്പറേഷൻ കാവേരി: സുഡാനിൽ നിന്ന് 670 ഇന്ത്യക്കാരെ ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം

മൂന്ന് ദിവസത്തെ ഉടമ്പടിയുടെ അവസാന മണിക്കൂറുകളിൽ സൗദി അറേബ്യയും അമേരിക്കയും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെത്തുടർന്ന് 72 മണിക്കൂർ കൂടി വെടിനിർത്തൽ നീട്ടുമെന്ന് സുഡാനീസ് സൈന്യം അറിയിച്ചു. സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് സുഡാനിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. 72 മണിക്കൂർ നീണ്ടുനിൽക്കുന്ന വെടിനിർത്തൽ കരാർ ലംഘിച്ച് പലയിടത്തും അക്രമങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

ഏറ്റുമുട്ടലിനിടയിൽ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനാണ് ഓപ്പറേഷൻ കാവേരി ആരംഭിച്ചത്. ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഐഎഎഫിന്‍റെ രണ്ട് വിമാനങ്ങൾ ജിദ്ദയിലും നാവികസേനയുടെ കപ്പലായ ഐഎൻഎസ് സുമേധ പോർട്ട് സുഡാനിലും വിന്യസിച്ചിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് സൗദി അറേബ്യൻ നഗരമായ ജിദ്ദയിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്ന ദൗത്യത്തിന്‍റെ മേൽനോട്ടം.

ചൊവ്വാഴ്‌ചയാണ് പോർട്ട് സുഡാനിൽ നിന്ന് 278 ഇന്ത്യക്കാരുടെ ആദ്യ ബാച്ചിനെ ഒഴിപ്പിച്ചത്. സുഡാനിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. സുരക്ഷസ്ഥിതി അസ്ഥിരമായി തുടരുന്നതിനാൽ സുഡാനീസ് അധികാരികൾ, യുഎൻ, സൗദി അറേബ്യ, യുഎഇ, ഈജിപ്റ്റ്, യുഎസ് എന്നിവരുമായി സുഡാനിലെ ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

Last Updated : Apr 29, 2023, 9:45 AM IST

ABOUT THE AUTHOR

...view details