പാൾ (ജൊഹന്നാസ് ബർഗ്): ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാൻ 297 റൺസ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കൻ നായകൻ ടെമ്പ ബാവുമയും മധ്യനിര താരം റാസി വാൻ ഡെർ ഡുസ്സെനും നേടിയ തകർപ്പൻ സെഞ്ച്വറികളുടെ പിൻബലത്തിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോർ കണ്ടെത്തിയത്. 50 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ദക്ഷിണാഫ്രിക്ക 296 റൺസാണെടുത്തത്.
തുടക്കത്തില്‍ മൂന്ന് മുൻ നിര വിക്കറ്റുകൾ നഷ്ടമായെങ്കിലും കരുതലോടെ കളിച്ചാണ് ബാവുമയും വാൻ ഡെർ ഡ്യൂസനും ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്. ഡ്യൂസനായിരുന്നു കൂടുതല്‍ ആക്രമണകാരി. 83 പന്തിലാണ് ഡ്യൂസൻ സെഞ്ച്വറി തികച്ചത്. 143 പന്തില്‍ എട്ട് ഫോറുകളുടെ അകമ്പടിയോടെ 110 റൺസെടുത്ത് ബാവുമ പുറത്തായി. ഡ്യൂസനുമായി ചേർന്ന് നാലാം വിക്കറ്റില്‍ 204 റൺസിന്‍റെ കൂട്ടുകെട്ടാണ് ബാവുമ പടുത്തുയർത്തിയത്.
96 പന്തില്‍ നാല് സിക്‌സും ഒൻപത് ഫോറും അടക്കം 129 റൺസുമായി വാൻഡെർ ഡ്യൂസൻ പുറത്താകാതെ നിന്നു. രണ്ട് റൺസുമായി ഡേവിഡ് മില്ലറും പുറത്താകാതെ നിന്നു. ക്വിന്‍റൺ ഡി കോക്ക് ( 27), ജാനെമൻ മലൻ ( 6), എയ്‌ഡൻ മർക്രാം (4) എന്നിവരാണ് ആദ്യം പുറത്തായ ബാറ്റർമാർ. ഇന്ത്യയ്ക്ക് വേണ്ടി ജസ്‌പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോൾ രവി അശ്വിൻ ഒരു വിക്കറ്റ് നേടി.
നേരത്തെ ഇന്ത്യൻ ടീമില്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ഇടം പിടിച്ചു. ഏകദിന ജേഴ്‌സിയില്‍ താരത്തിന്‍റെ അരങ്ങേറ്റ മത്സരമാണിത്. ഇതോടെ സൂര്യകുമാര്‍ യാദവിന് സ്ഥാനം നഷ്ടമായി. ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
രോഹിത് ശര്‍മയുടെ അഭാവത്തില്‍ ധവാനൊപ്പം നായകൻ കെഎല്‍ രാഹുല്‍ ഓപ്പണറായെത്തും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയിലേറ്റ അപ്രതീക്ഷിത തോല്‍വിക്ക് ഏകദിനത്തിലൂടെ കണക്ക് പറയാനാവും ടീം ഇന്ത്യയുടെ ശ്രമം.