മുംബൈ:നൈട്രജൻ യൂണിറ്റിനെ വിജയകരമായി ഓക്‌സിജൻ യൂണിറ്റാക്കി മാറ്റി ഐഐടി ബോംബെ. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇത്തരമൊരു കണ്ടുപിടുത്തം ചികിത്സ രംഗത്ത് ഏറെ ഗുണം ചെയ്യുന്ന ഒന്നാണെന്നാണ് വിദഗ്‌ദരുടെ വിലയിരുത്തൽ. രാജ്യത്തെ ഓക്‌സിജൻ ക്ഷാമം പരിഗണിച്ച് തന്നെയായിരുന്നു ഐഐടി ബോംബോ ഇത്തരമൊരു പരീക്ഷണം നടത്തിയതും. വിദ്യാർഥികളും അധ്യാപകരും ചേർന്ന് പ്രഷർ സ്വിങ് അബ്സോർഷൻ (പിഎസ്എ) നൈട്രജൻ യൂണിറ്റിനെയാണ് പിഎസ്എ ഓക്‌സിജൻ യൂണിറ്റാക്കി മാറ്റിയത്.
രാജ്യത്തെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ കണ്ടെത്തലുമായി ഐഐടി ബോംബെ - ഇന്ത്യ ഓക്‌സിജൻ ക്ഷാമം
വിദ്യാർഥികളും അധ്യാപകരും ചേർന്ന് പ്രഷർ സ്വിംഗ് അബ്സോർഷൻ (പിഎസ്എ) നൈട്രജൻ യൂണിറ്റിനെയാണ് പിഎസ്എ ഓക്‌സിജൻ യൂണിറ്റാക്കി മാറ്റിയത്

പ്രാരംഭ പരിശോധനകൾ മികച്ച ഫലങ്ങളാണ് നൽകിയത്. 3.5 എടിഎം മർദവും 93% മുതൽ 95% വരെ യഥാർഥത എന്നിവ ഉപയോഗിച്ച് ഓക്‌സിജൻ ഉത്പാദനം സാധ്യമാണെന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ നിർമിക്കുന്ന ഓക്‌സിജൻ മെഡിക്കൽ ഉപയോഗത്തിനായി കൊവിഡ് ആശുപത്രികളിലും കൊവിഡ് പ്രത്യേക സൗകര്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഉപയോഗിക്കാം. ഐഐടി ബോംബെയിലെ ഡീൻ (റിസർച്ച് ആൻഡ് ഡവലപ്മെന്‍റ്) മിലിന്ത് ആത്രെയാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്.
രാജ്യത്ത് വിവിധ വ്യവസായ പ്ലാന്‍റുകളിലെ നൈട്രജൻ യൂണിറ്റുകൾ വായുവിൽ നിന്ന് ഓക്‌സിജൻ ആഗിരണം ചെയ്യാൻ ഉപയോഗിക്കുന്നുണ്ടെന്നും ഈ പ്ലാന്‍റുകൾക്കെല്ലാം ഈ പദ്ധതി നടപ്പിലാക്കാനും നൈട്രജൻ യൂണിറ്റിനെ ഓക്‌സിജൻ യൂണിറ്റാക്കി മാറ്റാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മുംബൈയിലെ ടാറ്റ കൺസൾട്ടിംഗ് എഞ്ചിനീയർമാരുമായും സ്‌പാൻടെക് എഞ്ചിനീയർമാരുമായും ചേർന്ന് ഐഐടി ബോംബെ പൈലറ്റ് പദ്ധതി ഏറ്റെടുത്തിട്ടുണ്ട്.