ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തില്‍ സി.ബി.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടു പോകാത്ത ആന്ധ്രാപ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. പരീക്ഷ നടത്തിപ്പിനെ തുടര്‍ന്ന് വൈറസ് വ്യാപനത്തില്‍ എന്തെങ്കിലും ഗുരുതരാവസ്ഥ ഉണ്ടായാല്‍ ആന്ധ്ര സര്‍ക്കാരിനെ ഉത്തരവാദിയാക്കുമെന്ന് കോടതി വ്യക്തമാക്കി.
''വ്യക്തമായ കാരണം ബോധിപ്പിക്കണം''
ആന്ധ്രാപ്രദേശും കേരളവും മാത്രമാണ് പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ നടത്തുന്നതില്‍ നിന്നും പിന്തിരിയാത്ത രണ്ട് സംസ്ഥാനങ്ങൾ. പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ഈ സംസ്ഥാനങ്ങള്‍ വ്യക്തമായ കാരണം ബോധിപ്പിക്കണം. മരണ സംഖ്യ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ ആന്ധ്ര സര്‍ക്കാരിനെ തങ്ങൾ ഉത്തരവാദികളാക്കുമെന്ന് ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാനത്തിനായി ഹാജരായ അഭിഭാഷകനോടു പറഞ്ഞു.