ന്യൂഡൽഹി : തദ്ദേശീയമായി നിർമിച്ച രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. കാലാവസ്ഥാവ്യതിയാനം, പൊതുജനാരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനായി മലിനീകരണമുണ്ടാക്കുന്ന ഡീസൽ എൻജിനുകൾക്ക് പകരമാണ് ഹൈഡ്രജൻ ട്രെയിനിനെ ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. സാധാരണ തീവണ്ടികളെ അപേക്ഷിച്ച് വളരെ ചെറുതും 6 മുതൽ 8 വരെ കോച്ചുകൾ ഉള്ളതുമായിരിക്കും ഹൈഡ്രജൻ ട്രെയിനെന്നും റെയിൽവേ സൂചന നൽകിയിട്ടുണ്ട്.
യുഎന്നിന്‍റെ 'റേസ് ടു സീറോ' പദ്ധതിയുടെ ഭാഗമായി 2050 ഓടെ കാർബൺ രഹിത സംവിധാനമായി മാറാനാണ് ലോകത്തെ പല റെയിൽവേ കമ്പനികളും ലക്ഷ്യമിടുന്നത്. ഇതിന് പിന്നാലെയാണ് ഹൈഡ്രജൻ ട്രെയിൻ എന്ന ആശയം രൂപപ്പെട്ടത്. തുടർന്ന് ഈ വർഷം ഓഗസ്റ്റിൽ ജർമനി ലോകത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനായ 'കൊറാഡിയ ഐലന്‍ഡ്' അവതരിപ്പിച്ചിരുന്നു.
ഹൈഡ്രജൻ ട്രെയിനിന്‍റെ ഗുണങ്ങൾ
- കാർബണ്‍ പുറം തള്ളുന്നില്ല
- പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും ദോഷമുണ്ടാക്കുന്നില്ല
- ഒരു കിലോ ഹൈഡ്രജന് 4.5 കിലോ ഡീസലിന് തുല്യമായ ഊർജം നൽകാൻ കഴിയും
- വൈദ്യുതീകരണം പ്രായോഗികമല്ലാത്തതും അധികം സർവീസുകൾ ഇല്ലാത്തതുമായ ഗ്രാമീണ റൂട്ടുകളിൽ പ്രയോജനം ചെയ്യും
- ഡീസൽ, വൈദ്യുതി ട്രെയിനിനെ അപേക്ഷിച്ച് ശബ്‌ദ മലിനീകരണം കുറവ്
- ഹൈഡ്രജന്‍റെ ലഭ്യത, കടൽ വെള്ളത്തിൽ നിന്ന് പോലും ശേഖരിക്കാം
- 20 മിനിറ്റിനുള്ളിൽ ഇന്ധനം നിറയ്ക്കാം
ഇന്ത്യയിലെ ട്രെയിനുകളിൽ 37 ശതമാനവും ഡീസൽ എഞ്ചിനിലാണ് ഓടുന്നത്. രാജ്യത്തെ ഹരിതഗൃഹ വാതക പ്രസരണത്തിന്‍റെ 12 ശതമാനം ഗതാഗത മേഖലയിൽ നിന്നാണ്. അതിൽ റെയിൽവേയുടെ വിഹിതം 4 ശതമാനമാണ്. ഡീസൽ എഞ്ചിനുകളാണ് ഇതിന് പ്രധാന കാരണം. 2019-20ൽ റെയിൽവേ വകുപ്പ് 237 കോടി ലിറ്റർ ഡീസൽ ഉപയോഗിച്ചു എന്നാണ് കണക്ക്. 2030 ഓടെ 'നെറ്റ് സീറോ കാർബൺ എമിഷൻ ലെവൽ' കൈവരിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യൻ റെയിൽവേയ്ക്ക് ഹൈഡ്രജൻ ട്രെയിനുകൾ വലിയ സഹായകമാകും.