ബെംഗളുരു : ഹിജാബ് വിവാദവും അതിനെ തുടർന്ന് വിദ്യാർഥികൾ ക്ലാസ് ബഹിഷ്‌കരിച്ചതും തുടർന്നുള്ള സർക്കാർ ഉത്തരവുമൊക്കെ സംസ്ഥാനത്ത് പുകയൊടുങ്ങാതെ നീറുമ്പോൾ എല്ലാ കണ്ണുകളും കർണാടക ഹൈക്കോടതിയിലേക്കാണ്. ചൊവ്വാഴ്‌ചയാണ് ഹൈക്കോടതി വിഷയത്തില്‍ ഹർജി പരിഗണിക്കുന്നത്.
കോളജിൽ ഹിജാബ് ധരിക്കണമെന്നതിൽ ഒരു വിഭാഗം വിദ്യാർഥികൾ ഉറച്ചുനിൽക്കുമ്പോൾ വിദ്യാർഥികൾ യൂണിഫോം നിർബന്ധമായും ധരിക്കണം എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സംസ്ഥാനത്ത്, പ്രത്യേകിച്ച് തീരദേശ മേഖലയിൽ ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ ക്ലാസിൽ പ്രവേശിപ്പിക്കാതിരുന്നതും എതിർപ്പുയര്‍ത്തി കാവി ഷാൾ ധരിച്ചെത്തിയ ഹിന്ദു വിദ്യാർഥികളെ ക്ലാസിൽ നിന്ന് വിലക്കുന്നതുമുൾപ്പടെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഹിജാബിനെ മത ചിഹ്നമെന്ന് വിശേഷിപ്പിച്ച് യൂണിഫോം നിർബന്ധമായും കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയതോടെ വിവാദത്തിന് രാഷ്‌ട്രീയ മാനം കൈവന്നു. ബിജെപി നിലപാടിനെ എതിർത്ത് പ്രതിപക്ഷമായ കോൺഗ്രസ് മുസ്ലിം വിഭാഗത്തിന് പിന്തുണയുമായെത്തി.
ജനുവരിയിൽ ഉഡുപ്പി ഗവൺമെന്‍റ് പ്രീ യൂണിവേഴ്‌സിറ്റി കോളജിലാണ് വിവാദത്തിന്‍റെ തുടക്കം. ഹിജാബ് ധരിച്ച് ക്ലാസിലെത്തിയ ആറ് കുട്ടികളെ വിലക്കിയിരുന്നു. തുടർന്ന് പ്രശ്‌നം നഗരത്തിലെ മറ്റ് ചില കോളജുകളിലേക്കും സമീപത്തെ കുന്താപൂർ, ബൈന്ദൂർ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.
മുൻപ് ഹിജാബ് ധരിച്ച് ക്ലാസിൽ വന്നതുപോലെ ഇനിയും അതിന് അനുവദിക്കണമെന്നാണ് മുസ്ലിം വിദ്യാർഥിനികൾ ആവശ്യപ്പെടുന്നത്. എന്നാൽ മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ച് ക്ലാസിൽ വന്നാൽ തങ്ങൾ കാവി ഷാൾ ധരിച്ച് ക്ലാസിൽ വരുമെന്ന് ഹിന്ദു വിദ്യാർഥികൾ പറയുന്നു. മുസ്ലിങ്ങൾക്ക് ഒരു നിയമവും ഹിന്ദുക്കൾക്ക് മറ്റൊരു നിയമവും ഉണ്ടാകാൻ പാടില്ല. യൂണിഫോം എല്ലാവർക്കും ഒരുപോലെ ആയിരിക്കണമെന്നും ഹിന്ദു വിദ്യാർഥികൾ പറയുന്നു.