അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയത് 59.19 ശതമാനം പോളിങ്. 65.84 ശതമാനം പോളിങ് രേഖപ്പെടുത്തിയ സബർകാന്ത ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയാത് അഹമ്മദാബാദിലാണ്. 53.84 ശതമാനം പോളിങാണ് അഹമ്മദാബാദില്‍ രേഖപ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ വോട്ട് രേഖപ്പെടുത്തിയത് അവസാന ഘട്ട വോട്ടെടുപ്പ് ദിനമായ ഇന്നായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ആം ആദ്‌മി പാർട്ടിയുടെ (എഎപി) മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദൻ ഗാധ്വി, പ്രതിപക്ഷ നേതാവ് സുഖ്‌റാം രത്വ എന്നിവരും ഇന്നാണ് വോട്ട് രേഖപ്പെടുത്തിയത്.
പോളിങ് സമയം കഴിഞ്ഞിട്ടും ബൂത്തുകളില്‍ ക്യൂ തുടരുന്നതിനാല്‍ പോളിങ് ശതമാനം ഇനിയും വര്‍ധിക്കുമെന്നും ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ 69.99 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. ഡിസംബര്‍ ഒന്നിന് നടന്ന ആദ്യഘട്ടത്തില്‍ 63.31 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ വടക്കന്‍ മധ്യമേഖലകളിലെ 14 ജില്ലകളിലായി 93മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, പാട്ടിദാര്‍ യുവനേതാവ് ഹാര്‍ദിക് പട്ടേല്‍, ഒബിസി നേതാവ് അല്‍പേഷ് താക്കൂര്‍, ദലിത് നേതാവ് ജിഗ്നേഷ് മേവാനി, മുന്‍ മന്ത്രി ശങ്കര്‍ ചൗധരി, കോണ്‍ഗ്രസ് എംഎല്‍എ ജെനിബെന്‍ താക്കൂര്‍, ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍, ആദിവാസി നേതാവ് അശ്വിന്‍ കോട്‌വാള്‍ എന്നിവരാണ് രണ്ടാം ഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍.