കേരളം

kerala

വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും സൗജന്യങ്ങളല്ല, ദാരിദ്ര്യം ഇല്ലാതാക്കാനാകും ; കേന്ദ്രത്തെ വിമര്‍ശിച്ച് കെജ്‌രിവാള്‍

By

Published : Aug 15, 2022, 5:31 PM IST

അധികാരത്തിനായി ആം ആദ്‌മി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുകയാണെന്ന കേന്ദ്രത്തിന്‍റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അരവിന്ദ് കെജ്‌രിവാള്‍

arvind kejriwal  delhi cm  arvind kejriwal on freebies  free education health care not freebies  അരവിന്ദ് കെജ്‌രിവാൾ  ഡൽഹി മുഖ്യമന്ത്രി  അരവിന്ദ് കെജ്‌രിവാൾ വിദ്യാഭ്യാസം സൗജന്യം  മോദി സര്‍ക്കാരിനെതിരെ കെജ്‌രിവാള്‍  കെജ്‌രിവാള്‍  അരവിന്ദ് കെജ്‌രിവാൾ ആരോഗ്യ പരിരക്ഷ സൗജന്യം
വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും സൗജന്യങ്ങളല്ല ; കേന്ദ്രത്തെ വിമര്‍ശിച്ച് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി : സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും രാജ്യത്തിന്‍റെ വളർച്ചയ്ക്ക് പ്രധാനമാണെന്നും ഈ ക്ഷേമ പദ്ധതികളെ സൗജന്യങ്ങളെന്ന് വിളിക്കാനാകില്ലെന്നും ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാൾ. ഇവ രണ്ടും ലഭ്യമാക്കിയാൽ രാജ്യത്തെ ദാരിദ്ര്യം ഒരു തലമുറയോടെ ഇല്ലാതാക്കാൻ കഴിയുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് കുരുന്നുകള്‍ പങ്കെടുത്ത സ്വാതന്ത്ര്യദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.

അധികാരത്തിനായി ആം ആദ്‌മി പാര്‍ട്ടി സൗജന്യങ്ങള്‍ നല്‍കുകയാണെന്ന് ആക്ഷേപമുയരുന്ന സാഹചര്യത്തിലാണ് കെജ്‌രിവാളിന്‍റെ പ്രതികരണം. കഴിഞ്ഞ മാസം യുപിയിലെ ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേ ഉദ്ഘാടനം ചെയ്‌ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് നേടുന്നതിനായി സൗജന്യങ്ങൾ നൽകുന്ന 'രേവഡി' സംസ്‌കാരം രാജ്യത്തിന്‍റെ വികസനത്തിന് അപകടകരമാണെന്ന് ആരോപിച്ചിരുന്നു. അരവിന്ദ് കെജ്‌രിവാളിന്‍റെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ വിമര്‍ശനം.

പാവപ്പെട്ടവർക്ക് സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും നൽകിയത് തെറ്റാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവുമാണ് ഒരു രാജ്യം സമ്പന്നമാകാൻ പ്രധാനം. പൗരന്മാർക്ക് നല്ല വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും ഏർപ്പെടുത്തിയതിനാലാണ് യുഎസ്, കാനഡ, ജർമനി, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങൾ സമ്പന്നമായതെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.

ഡൽഹിയിൽ ആം ആദ്‌മി പാർട്ടിയുടെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ കെജ്‌രിവാള്‍ നഗരത്തിലെ വിദ്യാഭ്യാസ സമ്പ്രദായവും ആരോഗ്യ സംവിധാനങ്ങളും സർക്കാർ നവീകരിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു. 'പണ്ട് സർക്കാർ സ്‌കൂളുകൾ തകർച്ചയിലായിരുന്നു. എന്നാൽ ഇന്ന് സർക്കാർ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അഭിഭാഷകനോ എഞ്ചിനീയറോ ആകാൻ കഴിയും.

രാജ്യതലസ്ഥാനത്ത് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക സ്ഥിതി മാനദണ്ഡമാക്കാതെ തന്നെ ജനങ്ങൾക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. ഓരോ ഡൽഹി സ്വദേശിയുടേയും ആരോഗ്യ സംരക്ഷണത്തിനായി ശരാശരി 2,000 രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. 130 കോടി ഇന്ത്യക്കാർക്ക് 2.5 ലക്ഷം കോടി രൂപയിൽ മികച്ച ആരോഗ്യ പരിരക്ഷ നല്‍കാനാകും.

അഞ്ച് വർഷത്തിനുള്ളിൽ നമുക്ക് ലോകോത്തര മൊഹല്ല ക്ലിനിക്കുകളും ആശുപത്രികളും ആരംഭിക്കാനാകും' - ഡല്‍ഹി മുഖ്യമന്ത്രി വിശദീകരിച്ചു. രാജ്യത്തെ 130 കോടി ജനങ്ങളും ഒരുമിച്ച് നിന്ന് ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പർ രാജ്യമാക്കാൻ ദൃഢനിശ്ചയം ചെയ്യണമെന്നും കെജ്‌രിവാൾ ആഹ്വാനം ചെയ്‌തു.

ABOUT THE AUTHOR

...view details