കേരളം

kerala

ETV Bharat / bharat

Bengaluru Accident| ബൈക്കില്‍ കാറിടിച്ചു, ബൈക്ക് യാത്രികനുമായി കാര്‍ നീങ്ങിയത് 100 മീറ്റര്‍; ഫുഡ് ഡെലിവറി ബോയ്‌ക്ക് ദാരുണാന്ത്യം - ഫുഡ് ഡെലിവറി ബോയ്‌ക്ക് ദാരുണാന്ത്യം

പ്രസന്ന കുമാര്‍ എന്ന യുവാവാണ് മരിച്ചത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ വിനായകനെതിരെ കേസെടുത്തു. ഇയാള്‍ മദ്യപിച്ചിരുന്നതായി പരിശോധനയില്‍ തെളിഞ്ഞു.

Food delivery boy hit and dragged to death drunk driver held  delivery boy hit and dragged to death  Bengaluru Accident  ബൈക്കില്‍ കാറിടിച്ചു  ഫുഡ് ഡെലിവറി ബോയ്‌ക്ക് ദാരുണാന്ത്യം  പ്രസന്ന കുമാര്‍
Bengaluru Accident

By

Published : Jun 19, 2023, 3:17 PM IST

അപകടത്തിന്‍റെ സിസിടിവി ദൃശ്യം

ബെംഗളൂരു: ബ്യാട്ടരായണപുര ആര്‍ആര്‍ നഗര്‍ മെട്രോ സ്റ്റേഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ ഫുഡ് ഡെലിവെറി ബോയ്‌ക്ക് ദാരുണാന്ത്യം. കാറിടിച്ച് റോഡില്‍ വീണ ഡെലിവറി ബോയ്‌യുമായി കാര്‍ 100 മീറ്റര്‍ ദൂരം സഞ്ചരിച്ചു. പ്രസന്ന കുമാര്‍ എന്ന യുവാവാണ് മരിച്ചത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ വിനായകിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

ഇന്നലെ (ജൂണ്‍ 18) രാത്രിയാണ് സംഭവം. വിജയനഗര്‍ സ്വദേശിയായ വിനായക് രാരാജിനഗറിലെ മഹീന്ദ്ര ഷോറൂമില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയാണ്. ഇന്നലെ ഇയാള്‍ക്ക് ഇന്‍സെന്‍റീവ് ലഭിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു.

പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെയാണ് പ്രസന്ന കുമാറിന്‍റെ ബൈക്കില്‍ വിനായകന്‍ ഓടിച്ച കാര്‍ ഇടിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ കാര്‍ ഇടിച്ചത് അറിഞ്ഞിരുന്നില്ല. പ്രസന്ന കുമാറിനെയും വലിച്ചിഴച്ച് കാര്‍ മുന്നോട്ടു പോയി. ഇത് ശ്രദ്ധയില്‍ പെട്ട മറ്റ് വാഹനയാത്രികര്‍ കാറിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

യാത്രക്കാര്‍ കാര്‍ തടഞ്ഞതോടെ വിനായകന് ഒപ്പമുണ്ടായിരുന്ന മൂന്ന് പെണ്‍സുഹൃത്തുക്കളും ഒരു യുവാവും ഓടി രക്ഷപ്പെട്ടു. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വിനായകനെ ആളുകള്‍ പിടികൂടുകയായിരുന്നു. കാറിന്‍റെ ചില്ല് തകര്‍ക്കുകയും വിനായകനെ നാട്ടുകാര്‍ മര്‍ദിക്കുകയും ചെയ്‌തു. ശേഷം ബ്യാട്ടരായണപുര ട്രാഫിക് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തി. ബ്യാട്ടരായണപുര ട്രാഫിക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ ബ്യാട്ടരായണപുര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ ട്രാഫിക് പൊലീസുകാരനെ ബോണറ്റില്‍ വച്ച് കാര്‍ യാത്രികന്‍ 20 കിലോമീറ്റര്‍ സഞ്ചരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്‌തത്. നവി മുംബൈ നഗരത്തിലെ വാഷി മേഖലയിൽ ആണ് സംഭവം. ഇതിന്‍റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

സിദ്ധേശ്വർ മാലി (37) എന്ന പൊലീസുകാരനെയാണ് ഇത്തരത്തില്‍ കാര്‍ യാത്രികന്‍ വലിച്ചിഴച്ചത്. സംഭവത്തിൽ കാർ ഡ്രൈവർ ആദിത്യ ബെംബ്‌ഡെ (22)യെ പൊലീസ് അറസ്‌റ്റ് ചെയ്യുകയുണ്ടായി. ലഹരിയിലായിരുന്നു കാര്‍ ഡ്രൈവര്‍ എന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. വാഹനം പരിശോധിക്കാൻ ശ്രമിച്ച ട്രാഫിക് പൊലീസുകാരനെ ഇടിച്ച് ഇയാള്‍ കാറിന്‍റെ ബോണറ്റിലാക്കുകയും ശേഷം നിര്‍ത്താതെ ഓടിച്ചുപോവുകയുമായിരുന്നു.

ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിനും നാർക്കോട്ടിക് ഡ്രഗ്‌സ് ആന്‍റ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് (എൻ‌ഡി‌പി‌എസ്) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് പൊലീസ് കേസെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തില്‍ വാഹനപരിശോധന ഡ്യൂട്ടിയിലായിരുന്നു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ മാലി. ഇതിനിടെ ആദിത്യയുടെ കാര്‍ തടയാന്‍ മാലി ശ്രമിച്ചു. ഇതോടെ ഇയാള്‍ക്കുനേരെ വാഹനം ഓടിച്ചുകയറ്റാൻ ശ്രമിക്കുകയായിരുന്നു യുവാവ്.

രക്ഷപ്പെടാൻ ബോണറ്റിൽ പിടിമുറുക്കിയ പൊലീസുകാരനെ പ്രതി 20 കിലോമീറ്ററോളം മുന്നോട്ട് കൊണ്ടുപോയി. പിന്നാലെ പൊലീസുകാരൻ കാറിൽ നിന്ന് താഴെ വീഴുകയായിരുന്നു. മെഡിക്കൽ പരിശോധനയിൽ ആദിത്യയുടെ ലഹരി ഉപയോഗം സ്ഥിരീകരിക്കപ്പെട്ടു.

Also Read:പരിശോധനയ്ക്കിടെ ട്രാഫിക് പൊലീസുകാരനെ ഇടിച്ച് ബോണറ്റിലാക്കി കാറോടിച്ചത് 20 കിലോമീറ്റര്‍ ; 22 കാരന്‍ അറസ്റ്റില്‍, നടുക്കുന്ന വീഡിയോ

ABOUT THE AUTHOR

...view details