അഹമ്മദാബാദ് : മൊബൈൽ ഫോണിന്‍റെ അമിത ഉപയോഗത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പിതാവ് 15 കാരനായ മകന് നേരെ വെടിയുതിർത്തു. സൂറത്തിലെ കാംറെജിലാണ് വിമുക്‌ത ഭടനായ ധർമേന്ദ്ര ഭായ് ഓംപ്രകാശ് മകൻ പ്രിൻസിനും ഭാര്യക്കും നേരെ രണ്ട് റൗണ്ട് വെടിയുതിർത്തത്. വലതുകൈയ്‌ക്ക് വെടിയേറ്റ പ്രിൻസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓംപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
കഴിഞ്ഞ തിങ്കളാഴ്‌ച രാത്രിയാണ് സംഭവം. വിമുക്‌ത ഭടനായ ഓംപ്രകാശ് ഭാര്യയ്ക്കും മകനുമൊപ്പം കാംറെജിലെ വാവ് ഗ്രാമത്തിലാണ് താമസം. സൂറത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയാണ് ഇയാൾ. സംഭവ ദിവസം ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഓംപ്രകാശ് പഠനത്തിൽ ശ്രദ്ധിക്കാതെ അമിതമായി മൊബൈൽ ഉപയോഗിക്കുന്നതിന് പ്രിൻസിനെ ശകാരിച്ചു. തുടർന്ന് തർക്കം ഭാര്യയോടായി.