കേരളം

kerala

ETV Bharat / bharat

'പ്ലാസ്റ്റിക് പൂക്കൾ ഉപേക്ഷിക്കൂ...' ബെംഗളൂരുവിൽ 'പൂ' കര്‍ഷകരുടെ വേറിട്ട പ്രചരണം - Farmers campaign

Farmers campaign by distributing flowers in Bengaluru: പ്ലാസ്റ്റിക് പൂക്കൾ ഉപേക്ഷിച്ച് പ്രകൃതിദത്തമായ പൂക്കൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ബെംഗളൂരുവിൽ കാമ്പയിൻ.

പൂ കൃഷിക്കാർ കാമ്പയിൻ  ബെംഗളൂരു പൂ വിതരണം  Farmers campaign  flowers distribution
Farmers campaign by distributing flowers in Bengaluru

By ETV Bharat Kerala Team

Published : Dec 31, 2023, 6:09 PM IST

ബെംഗളൂരു: പ്ലാസ്റ്റിക് പൂക്കളുടെ വ്യാപകമായ ഉപയോഗത്തിനെതിരെ കാമ്പയിനുമായി കർഷകർ. രണ്ട് ലക്ഷത്തോളം പൂക്കളാണ് കർഷകർ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്‌തത്. പ്രകൃതിദത്തമായ പൂക്കൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുക, പ്ലാസ്റ്റിക് പൂക്കൾ ഉപേക്ഷിക്കാൻ ജനങ്ങളെ ബോധവത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കർഷകർ ഇന്ന് കാമ്പയിൻ നടത്തിയത്.

പ്ലാസ്റ്റിക് പൂക്കൾ ഉപേക്ഷിക്കാൻ അഭ്യർഥിച്ച് സംഘാടകർ

പൂക്കളോടൊപ്പം സെൽഫിയെടുക്കാൻ സെൽഫി പോയിന്‍റും കാമ്പയിന്‍റെ ഭാഗമായി ഒരുക്കിയിരുന്നു. ഹോർട്ടികൾച്ചർ വകുപ്പ്, ഇന്‍റർനാഷണൽ ഫ്ലവർ ഓക്ഷൻ സെന്റർ, ഹെബ്ബാള്, ജിഎഫ്സിഐ, അഗ്രി പ്ലാസ്റ്റ്, വിൽപ്പനക്കാരും വാങ്ങുന്നവരും സംയുക്തമായാണ് കാമ്പയിൻ സംഘടിപ്പിച്ചത്. പ്ലാസ്റ്റിക് പൂക്കൾ ഉപയോഗിച്ചാൽ കാർഷിക മേഖലയുടെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും കാമ്പയിൻ സംഘാടകർ വിശദീകരിച്ചു.

പ്ലാസ്റ്റിക്, സിന്തറ്റിക് പൂക്കളുടെ ഉപയോഗം ജനങ്ങളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. രാജ്യത്ത് ഏറ്റവും കൂടുതൽ പൂക്കൾ വളരുന്ന സംസ്ഥാനങ്ങളിലൊന്നാണ് കർണാടകയാണ്. ഇവിടെ കൃഷി ചെയ്യുന്ന പൂക്കളാണ് വൻതോതിൽ കയറ്റുമതി ചെയ്യുന്നത്. ജൈവവും പ്രകൃതിദത്തവുമായ പൂക്കൾ പ്രോത്സാഹിപ്പിക്കാനും പ്ലാസ്റ്റിക്, സിന്തറ്റിക് പൂക്കൾ ഉപേക്ഷിക്കാനും അഡിഷണൽ ചീഫ് സെക്രട്ടറിയും ഡെവലപ്‌മെന്‍റ് കമ്മിഷണറുമായ ശാലിനി രജനീഷ് അഭ്യർഥിക്കുന്നു.

പ്ലാസ്റ്റിക് പൂക്കളുടെ ഉപയോഗത്തിനെതിരെ കാമ്പയിൻ

പ്ലാസ്റ്റിക്, സിന്തറ്റിക് പൂക്കൾ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് കർഷകർ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ ഉന്നത അധികാരികളുമായി വിഷയം ചർച്ച ചെയ്യാമെന്ന് ഉറപ്പുനൽകിയതായും കർഷകർ അറിയിച്ചു. കർണാടകയിൽ ഏകദേശം 38,000 ഹെക്‌ടറിൽ പൂക്കളും 1,500 ഹെക്‌ടറിൽ വാണിജ്യ വിളകളും കൃഷി ചെയ്യുന്നുണ്ടെന്ന് സൗത്ത് ഇന്ത്യ, ഫ്ലവർ ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് ടി എം അരവിന്ദ് പറഞ്ഞു.

സംസ്ഥാനത്ത് ഹോം ഗാർഡനുകളിലും റൂഫ് ഗാർഡനുകളിലും ആന്തൂറിയം, ഓർക്കിഡുകൾ, റോസ് എന്നിങ്ങനെ നിരവധി ഇനം പൂക്കൾ വളർത്തുന്നവരുണ്ട്. ഏകദേശം 11 ലക്ഷത്തോളം പേർക്ക് പൂ കൃഷി ചെയ്യുന്നതുവഴി തൊഴിൽ ലഭിച്ചിട്ടുണ്ട്. ഏകദേശം 2.8 ലക്ഷം ഹെക്‌ടറിൽ ജമന്തിയും മറ്റ് 40 ഇനം പൂക്കളും കൃഷി ചെയ്യുന്നു. ഈ കൃഷിയെ ആശ്രയിക്കുന്നത് 52 ലക്ഷത്തിലേറെ ആളുകളാണ്.

പ്ലാസ്റ്റിക്കിന്‍റെയും സിന്തറ്റിക് പൂക്കളുടെയും ഉപയോഗം ലക്ഷക്കണക്കിന് കർഷകരുടെ ജീവിതത്തെയാണ് പ്രതിസന്ധിയിലാഴ്‌ത്തുന്നത്. പ്രകൃതിദത്തവും ജൈവികവുമായ പൂക്കൾ ഉപയോഗിക്കേണ്ടത് ജനങ്ങൾക്ക് അനിവാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. പ്ലാസ്റ്റിക്കും കൃത്രിമ പൂക്കളും മൂലം സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാകുന്ന വിനാശകരമായ പ്രത്യാഘാതങ്ങളും കാമ്പയിനിൽ അദ്ദേഹം വിശദീകരിച്ചു.

ഒരു ഏക്കറിന് 50 ലക്ഷം രൂപയോളമാണ് കർഷകർ കൃഷിക്കായി നിക്ഷേപിക്കേണ്ടി വരുന്നത്. അതിനാൽ, ഉൽപന്നങ്ങൾക്ക് കൃത്യമായ വില ലഭിച്ചില്ലെങ്കിൽ കർഷകർ വായ്‌പ തിരിച്ചടയ്ക്കാനാകാതെ ദുരിതത്തിലാകും. ആഘോഷവേളകളിലും മറ്റും പ്ലാസ്റ്റിക് പൂക്കൾ ഉപയോഗിക്കുന്നതാണ് ഇപ്പോൾ കണ്ടുവരുന്നത്. ഇത് നല്ല പ്രവണതയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹോർട്ടികൾച്ചർ ആൻഡ് സെറികൾച്ചർ വകുപ്പ് സെക്രട്ടറി ഷംല ഇഖ്ബാൽ, ഹോർട്ടികൾച്ചർ ജോയിന്‍റ് ഡയറക്‌ടറും ഇന്‍റർനാഷണൽ ഫ്ലവർ ലേല സെന്‍റർ മാനേജിങ് ഡയറക്‌ടറുമായ വിശ്വനാഥ് മുനിയപ്പ, സൗത്ത് ഇന്ത്യ ഫ്ലവർ ഗ്രോവേഴ്‌സ് ഫെഡറേഷൻ ഡയറക്‌ടർ ശ്രീകാന്ത് തുടങ്ങിയവർ കാമ്പയിനിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details