ഭോപാല്‍: കൊവിഡ് ബാധിച്ച് എട്ട് മാസത്തെ ചികിത്സയ്‌ക്ക് ശേഷം മധ്യപ്രദേശ് സ്വദേശിയായ കര്‍ഷകന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ദാരുണാന്ത്യം. 50കാരനായ ധരംജയ് സിങ് ആണ് ചൊവ്വാഴ്‌ച രാത്രി അപ്പോളോ ആശുപത്രിയിൽ മരണപ്പെട്ടത്. ദിവസേന മൂന്ന് ലക്ഷം രൂപ എന്ന നിലയില്‍, എട്ട് കോടിയോളം രൂപയാണ് ചികിത്സയ്ക്കായി കുടുംബം ചെലവഴിച്ചതെന്നാണ് റിപ്പോർട്ട്. ഇയാളുടെ ചികിത്സയ്ക്കായി കുടുംബം 50 ഏക്കർ സ്ഥലവും വിറ്റിരുന്നു.
കുടുംബം പറയുന്നതനുസരിച്ച്, മൗഗഞ്ച് പ്രദേശത്തെ രാക്രി ഗ്രാമത്തിൽ താമസിക്കുന്ന സിങ്ങിനെ കഴിഞ്ഞ വർഷം മെയ് 2ന് കൊവിഡ് പോസിറ്റീവ് കണ്ടെത്തി. തുടർന്ന് അദ്ദേഹത്തെ രേവയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്‌തിഷ്‌ക രക്തസ്രാവം ഉണ്ടാവുകയും നില വഷളാകുകയും ചെയ്‌തതിനാല്‍ സിങ്ങിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് മെയ് 18ന് അദ്ദേഹത്തെ വിമാന മാർഗം ചെന്നൈയിലേക്ക് കൊണ്ടുപോയി. അതിനുശേഷം അപ്പോളോയിൽ പ്രവേശിപ്പിച്ചു. സിങ്ങിന്‍റെ ശ്വാസകോശം 100 ശതമാനവും പ്രവര്‍ത്തന രഹിതമായെന്നും, ജീവൻ നിലനിര്‍ത്താന്‍ എക്‌സ്‌ട്രാകോർപോറിയൽ മെംബ്രൺ ഓക്‌സിനേഷന്‍ (ECMO) ഇട്ടുവെന്നും എന്നാൽ അദ്ദേഹത്തെ രക്ഷിക്കാനായില്ലെന്നും കുടുംബം പറഞ്ഞു.