തിരുവനന്തപുരം:തന്‍റെ ജീവിതകഥ പറയുന്ന 'റോക്കട്രി ദി നമ്പി ഇഫക്‌ട്' എന്ന ചിത്രം പല ചോദ്യങ്ങൾക്കുമുള്ള മറുപടിയെന്ന് മുൻ ഐഎസ്‌ആർഒ ശാസ്‌ത്രജ്ഞൻ നമ്പി നാരായണൻ. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവിതകഥ സത്യസന്ധമായി അവതരിപ്പിച്ചു. എന്നാൽ സിനിമയില്‍ ഇല്ലാത്ത പല കാര്യങ്ങളും ജീവിതത്തിലുണ്ടായി.
'പത്മഭൂഷൺ നൽകി ആദരിക്കും മുൻപ് കിട്ടിയ പദവി ദേശദ്രോഹി എന്നായിരുന്നു': അനുഭവം പറഞ്ഞ് നമ്പി നാരായണൻ - വികാസ് എഞ്ചിന്‍
ജീവിതം സത്യസന്ധമായി അവതരിപ്പിച്ചു. എന്നാൽ സിനിമയില്‍ ഇല്ലാത്ത പല കാര്യങ്ങളും ജീവിതത്തിലുണ്ടായെന്നും നമ്പി നാരായണൻ

തനിക്ക് പത്മഭൂഷൺ നൽകി ആദരിക്കും മുൻപ് കിട്ടിയ പദവി ദേശദ്രോഹി എന്നായിരുന്നു. വിവാദമായ കേസ് മാത്രമേ ജനങ്ങൾക്ക് അറിയൂ. എന്നാൽ രാജ്യത്തിന് വേണ്ടി ചെയ്‌ത കാര്യങ്ങൾ ആർക്കും അറിയില്ല. ഗഗൻയാൻ പദ്ധതിക്ക് സഹായമായ വികാസ് എഞ്ചിന്‍റെ കണ്ടുപിടുത്തത്തിന് പിന്നിലെ പ്രയത്‌നം ജനങ്ങൾക്ക് അറിയില്ല.
അവരെ അറിയിക്കാനുള്ള ശ്രമമാണ് ഈ സിനിമയെന്നും നമ്പി നാരായണൻ പറഞ്ഞു. അതേസമയം ഗൂഢാലോചന കേസിൽ പ്രതിയായ ആർ.ബി ശ്രീകുമാർ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ സമർപ്പിച്ചതിന് അറസ്റ്റിലായതിനെ കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാനില്ലെന്ന് ആയിരുന്നു നമ്പി നാരായണന്‍റെ മറുപടി. അന്വേഷണം അവസാനിച്ചിട്ടില്ല, ഇപ്പോൾ പ്രതികരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.